ഹൈദരാബാദ്: ക്ഷേത്ര വളപ്പിൽ വ്യാപകമായി കഞ്ചാവ് കൃഷി ചെയ്തതിന് 48 വയസ്സുകാരനായ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ജമന്തിച്ചെടികളുടെ മറവിലാണ് അവുതി നാഗയ്യ എന്ന പൂജാരി കൃഷി നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. ക്ഷേത്രവളപ്പിൽ നിന്ന് 685 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. കൂടാതെ 17.741 കിലോഗ്രാം കഞ്ചാവും കഞ്ചാവ് വിത്തുകളും മുപ്പതിനായിരം രൂപയും പോലീസ് പിടിച്ചെടുത്തു. ഈ ലഹരിവസ്തുക്കൾക്ക് വിപണിയിൽ ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഞ്ചാവ് കൃഷി മാത്രമല്ല, ആവശ്യക്കാർക്ക് വിൽപനയും ഇയാൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
ജമന്തിച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച് പുറത്തുനിന്നുള്ളവരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കുകയായിരുന്നു പൂജാരി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ക്ഷേത്രപരിസരത്ത് റെയ്ഡ് നടത്തിയത്. പൊതുസമൂഹത്തിന് വിശ്വാസത്തിന്റെ പ്രതീകമായ ക്ഷേത്രങ്ങളിൽ പോലും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. പ്രദേശത്ത് ലഹരിമരുന്ന് മാഫിയയുടെ സ്വാധീനം വർധിക്കുന്നതിന്റെ സൂചന കൂടിയാണ് ഈ സംഭവം.






























