റാന്നി: ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലയ്ക്കുന്നു. റോഡിന്റെ വീതി കൂട്ടിയതോടെ പഴയ വൈദ്യുതി തൂണുകൾ റോഡിന്റെ മധ്യഭാഗത്തായി മാറിയതാണ് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിക്കാൻ കാരണമായിരിക്കുന്നത്. തൂണുകൾ മാറ്റുന്നതിൽ കെ.എസ്.ഇ.ബി കാട്ടുന്ന അലംഭാവം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. റോഡ് വെട്ടിപ്പൊളിക്കുകയും വീതി വർദ്ധിപ്പിക്കുകയും ചെയ്തതോടെ പലയിടങ്ങളിലും വൈദ്യുതി തൂണുകൾ റോഡിന്റെ നടുവിലായി.
വൈദ്യുതി തൂണിന് ബലം നല്‍കാന്‍ വലിച്ചു നിര്‍ത്തിയിരുന്ന സ്റ്റേവയറും റോഡിന് മധ്യത്തിലാണ്. രാത്രികാലങ്ങളിൽ ഈ വഴി വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ വലിയ സാധ്യതയുണ്ട്. റോഡ് നിർമ്മാണത്തിനായി പാർശ്വഭാഗങ്ങൾ ഇടിച്ചതോടെ പലയിടങ്ങളിലും മണ്ണ് ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ്. കൃത്യമായ സംരക്ഷണ ഭിത്തികൾ ഇല്ലാത്തതും മഴ പെയ്താൽ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങുന്നതും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
റോഡ് പണി തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും കെ.എസ്.ഇ.ബിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്മ കാരണം ടാറിംഗ് അടക്കമുള്ള ജോലികൾ മുടങ്ങിക്കിടക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഈ പാതയിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ്. അടിയന്തരമായി വൈദ്യുതി തൂണുകൾ റോഡിന്റെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്നും റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നടപടി വൈകുന്ന പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.





























