ഇലവുംതിട്ട : ക്ഷേത്രത്തിലെ കഴകം ജോലിചെയ്യുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച ക്ഷേത്രപൂജാരിയെ നാട്ടുകാരുടെ സഹായത്തോടെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലന്തൂർ പൂക്കോട് ഗുരുമന്ദിരത്തിന് സമീപം മെട്ടയിൽ വീട്ടിൽ ബിജുമോൻ എം.പി (52)യാണ് ഇലവുംതിട്ട പോലീസിന്‍റെ പിടിയിലായത്. ഇയാൾ ഇലവുംതിട്ട ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരിയാണ്. ഇതേ ക്ഷേത്രത്തിൽ ഇയാളോടൊപ്പം കഴകം ജോലി ചെയ്തുവന്നിരുന്ന വിജയമ്മ (63) എന്ന സ്ത്രീയുടെ മാലയാണ് ഇയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വിജയമ്മയാണ് എല്ലാ ദിവസവും രാവിലെ ക്ഷേത്രം തുറന്ന് വൃത്തിയാക്കുന്നത്. പതിവുപോലെ ക്ഷേത്രത്തിന് ഉൾവശം തൂത്ത് വൃത്തിയാക്കി കൊണ്ടിരിക്കുന്ന സമയത്താണ് ക്ഷേത്ര പൂജാരി ബിജുമോൻ ബൈക്കിലെത്തി ക്ഷേത്രത്തിന് കുറെ ദൂരെയായി ബൈക്ക് നിര്‍ത്തി വെച്ച ശേഷം സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ക്ഷേത്രത്തിനുള്ളിൽ എത്തുകയും ക്ഷേത്രത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പട്ട് ഉടയാടയിൽ മുളകുപൊടി തട്ടി ഇട്ട് ഇത് കഴകം ജോലി ചെയ്തുകൊണ്ടിരുന്ന വിജയമ്മയുടെ മുഖത്ത് അമർത്തി പിടിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തു. ഇതേസമയം ഇവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉച്ചത്തിൽ നിലവിളിച്ച വിജയമ്മയെ വിട്ട് പൂജാരി പുറത്തേക്ക് ഓടിപ്പോയി.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റും ചേർന്ന് സമീപ പ്രദേശങ്ങൾ പരിശോധിക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞു വയ്ക്കുകമായിരുന്നു. ഉടൻതന്നെ സ്ഥലത്ത് എത്തിയ ഇലവുംതിട്ട പോലീസ് പൂജാരിയെ കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് വിജയമ്മയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇലവുംതിട്ട എസ്.എച്ച്.ഓ രാജേഷ് കുമാർ കെ.ആര്‍., എ.എസ്.ഐ പ്രകാശ്, പോലീസ് ഉദ്യോഗസ്ഥരായ രാകേഷ്, റിജു, അഖിൽ, മനീഷ് എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉള്ളന്നൂർ ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്തുവന്നിരുന്ന ഇയാൾ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണെന്ന് ഇലവുംതിട്ട എസ്.എച്ച്.ഓ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.































