പാലക്കാട് : നിലവിൽ കോൺഗ്രസുകാരനല്ലാത്തതിനാൽ കെ.പി.സി.സി ഭാരവാഹി പട്ടികയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് എ.വി ഗോപിനാഥ്. പ്രാഥമികാംഗത്വം രാജിവെച്ചയാൾക്ക് ഭാരവാഹിത്വം തന്നില്ലെന്നു പറയുന്നത് ബുദ്ധിശൂന്യതയല്ലേയെന്നായിരുന്നു കെ.പി.സി.സി ഭാരവാഹിപ്പട്ടികയിൽ ഇടം പിടിക്കാത്തതിനെ കുറിച്ച് ഗോപിനാഥിന്റെ പ്രതികരണം. കോൺഗ്രസ് പ്രാഥമികാംഗത്വം രാജി വെക്കാനുള്ള തീരുമാനം വളരെ ആലോചിച്ചെടുത്തതായിരുന്നുവെന്ന് വിശദീകരിച്ച അദ്ദേഹം, കോൺഗ്രസിലേക്ക് മടങ്ങുന്നതിനെപ്പറ്റി ഗൗരവതരമായ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും അറിയിച്ചു.
രാജി വ്യക്തിപരമായ തീരുമാനമായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതല്ലാതെ മറ്റു കോൺഗ്രസുകാരുമായി സംസാരിച്ചിട്ടില്ല. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനുമായി ഏറ്റവും നല്ല അടുപ്പം തന്നെയാണുള്ളതെന്ന് വിശദീകരിച്ച ഗോപിനാഥ്, സുധാകരനായതിനാൽ എന്നെ ബോധപൂർവ്വം ഒഴിവാക്കും എന്നു വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു. സെമി കേഡർ സിസ്റ്റം വിജയകരമായി നടപ്പാക്കാൻ കേഡ റെ ഒഴിവാക്കുന്നതാവും കോൺഗ്രസിലെ പുതിയ രീതിയെന്ന് പരിഹസിച്ച അദ്ദേഹം താൻ സെമികേഡറല്ല കേഡറാണെന്നും പറഞ്ഞു.
ഊഹാപോഹങ്ങൾക്കിടയിലാണ് അന്‍പത്തിയാറംഗ കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. അന്‍പത്തിയാറംഗ കമ്മിറ്റിയില്‍ അഞ്ച് പേര്‍ മാത്രമാണ് വനിതകള്‍. എ.വി ഗോപിനാഥ്. രമണി പി നായര്‍ തുടങ്ങിയവരെ ഒഴിവാക്കി. രാജി പ്രഖ്യാപിച്ച ശേഷം എ.വി ഗോപിനാഥ് നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. രമണി പി നായര്‍ക്കെതിരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ കിട്ടിയിരുന്നു. സെക്രട്ടറിമാരെ പത്ത് ദിവസത്തിനകം പ്രഖ്യാപിക്കും. രാഷ്ട്രീയ കാര്യ സമിതിയും ഉടന്‍ പുനസംഘടിപ്പിക്കും.