തിരുവനന്തപുരം : യുഡിഎഫ് സർക്കാർ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്താൻ ഒരുങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ തകർക്കുമെന്നും യുഡിഎഫ് സർക്കാർ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ബസ് ഉടമകളുമായി യാതൊരുവിധ ചർച്ചയും നടത്താതെയാണ് സർക്കാർ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര സർക്കാർ അധികാരമേൽക്കുന്നതിന് മുൻപേ തന്നെ ഈ വിഷയത്തിൽ ബസ് ഉടമകൾക്കിടയിൽ അമർഷം നിലനിന്നിരുന്നുവെങ്കിലും സ്ത്രീ-പുരുഷ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങിയതോടെ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു എന്ന് കണ്ടാണ് ഉടമകൾ പരസ്യമായ പ്രതിഷേധത്തിലേക്ക് നീങ്ങിയത്.
കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലയിൽ, പൊതുഗതാഗതത്തിൽ സ്വകാര്യ ബസുകൾക്ക് നിർണ്ണായക പങ്കുണ്ട്. സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ 70 ശതമാനത്തോളം സ്ത്രീകളാണെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നതോടെ ഈ യാത്രക്കാരെല്ലാം അങ്ങോട്ട് മാറുമെന്നും, വിദ്യാർത്ഥികളെ മാത്രം കൊണ്ടുപോകുന്ന അവസ്ഥയിലേക്ക് സ്വകാര്യ ബസ് സർവീസുകൾ ചുരുങ്ങുമെന്നും അവർ പറഞ്ഞു. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും മേഖലയുടെ തകർച്ചയിലേക്കും നയിക്കുമെന്നാണ് ബസ് ഉടമകളുടെ വാദം. ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി തങ്ങളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.






























