റാന്നി : മോട്ടോർ വാഹന വകുപ്പും പോലീസും നിയമങ്ങൾ കർശനമാക്കിയതോടെ ഓട്ടം നിർത്തി കളം ഒഴിഞ്ഞ് സ്വകാര്യ ബസുകൾ. നട്ടംതിരിഞ്ഞു യാത്രക്കാർ. ടാക്‌സും മറ്റു പേപ്പറുകളും കൃത്യമല്ലാത്ത വാഹനങ്ങൾക്കെതിരെ നിയമ നടപടികൾ കർശനമാക്കാൻ തുടങ്ങിയതോടെയാണ് റാന്നിയിലെ സ്വകാര്യ ബസുകൾ ഷെഡ്ഡുകളിൽ കയറാൻ തുടങ്ങിയത്. ഇതോടെ സ്കൂൾ, കോളേജ്, വിദ്യാർത്ഥികളും ജോലിക്കും മറ്റുമായി സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്ന നിരവധി ആളുകൾക്കും ബുദ്ധിമുട്ടായി.
കോവിഡ് മൂന്നാം തരംഗം വന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് ചൂണ്ടിക്കാട്ടി വാഹന നികുതി അടക്കാതെ ഓട്ടം തുടർന്നിരുന്ന വാഹനങ്ങളാണ് ഇപ്പോൾ നടപടികളിൽ ഭയന്ന് ഓട്ടം നിർത്തിയിരിക്കുന്നത്. മുഴുവൻ സമയത്തേക്കും സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികാളാണ് ഇതുമൂലം ഏറെയും ബുദ്ധിമുട്ടിലായിരിക്കുന്നത്. റാന്നിയില്‍ നിന്നും അത്തിക്കയം, കുടമുരുട്ടി, പെരുനാട്, ഇടമുറി, മല്ലപ്പള്ളി, വടശേരിക്കര, അടിച്ചിപ്പുഴ, മോതിരവയല്‍ മുതലായ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത് ഏറെയും സ്വകാര്യ ബസുകളാണ്.
അത്തിക്കയം മേഖലയില്‍ രാവിലെയും വൈകീട്ടും ഒരു കെ.എസ്.ആർ.ടി.സി ബസു മാത്രമാണ് സർവീസ് നടത്തുന്നത്. ഇടമുറിക്ക് കെ.എസ്.ആര്‍.ടി.സി ബസേയില്ല. രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ നിരവധി ആളുകൾ ബസു കാത്തു നിന്നശേഷം ഓട്ടോറിക്ഷയിൽ ഉൾപ്പടെയാണ് റാന്നിക്കും മറ്റും യാത്ര ചെയ്യുന്നത്. ജോലിക്കു പോകാതെ തിരികെ വീടുകളിലേക്ക് മടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികൾ സ്വീകരിച്ചു എത്രയും വേഗം ബസുകൾ സർവീസ് പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.






























