കോലഞ്ചേരി: പണിക്കാരുടെ കുടുംബം പുലര്‍ത്താന്‍ വണ്ടിയോടിച്ചപ്പോള്‍ മുതലാളിയുടെ കുടുംബം പട്ടിണിയാകുന്ന അവസ്ഥ. ട്രിപ്പുകള്‍ വെട്ടിച്ചുരുക്കി, ഉച്ചയോട്ടമില്ല, ജീവനക്കാര്‍ രണ്ടു പേര്‍ മാത്രം, ശമ്പളവും പകുതിയാക്കി, ഞായറാഴ്ച ആളും അനക്കവുമില്ല. യാത്രക്കാരില്ലാത്തതിനാല്‍ വരുമാനത്തില്‍ ഇടിവും, ഇന്ധന വില വര്‍ദ്ധനയും ചിലവ് കൂടുതലും. വണ്ടി ഓടിയാല്‍ നഷ്ടക്കണക്ക് മാത്രമേയുള്ളൂ. പിടിച്ചുനില്‍ക്കാനാവുന്നില്ല. ഇങ്ങനെ പോയാല്‍ നിരത്തിലുള്ള ബസുകള്‍കൂടി സര്‍വീസ് നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയിലാണ് ബസുടമകള്‍.
കൊവിഡ് നിയന്ത്രണങ്ങളും പൊതുഗതാഗതസൗകര്യം ഉപയോഗിക്കാനുള്ള ആളുകളുടെ വിമുഖതയും ബസ് വ്യവസായത്തെ പിന്നോട്ടുവലിക്കുന്ന ഘടകങ്ങളിലൊന്നാണ്. യാത്രക്കാരാകട്ടെ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ വേണ്ടവിധം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മിനിറ്റിന്റെ വ്യത്യാസത്തില്‍ സ്റ്റാന്‍ഡില്‍ നിന്ന് ട്രിപ്പ് തുടങ്ങുന്ന ബസുകള്‍ക്ക് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ആളെക്കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍.
വന്‍ സാമ്പത്തിക ബാദ്ധ്യത ഭയന്ന് കോലഞ്ചേരി, പെരുമ്പാവൂര്‍ മേഖലയില്‍ത്തന്നെ ഒട്ടേറെ ബസുകള്‍ ഇപ്പോഴും നിരത്തിലിറങ്ങിയിട്ടില്ല. ഡീസല്‍ വില വര്‍ദ്ധനവും വ്യവസായത്തെ പ്രതിസന്ധിയിലാക്കി. നൂറ് ലിറ്റര്‍ ഡീസല്‍ പ്രതിദിനം ആവശ്യമായ ബസുകളുടെ അധികച്ചെലവ് 550 രൂപയാണ്. ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചും ലാഭമൊഴിവാക്കിയും സര്‍വീസ് നടത്തുന്ന ബസുടമകളുടെ നഷ്ടത്തിന്റെ ആഴം ദിവസവും വര്‍ദ്ധിക്കുകയാണ്. എല്ലാം കഴിഞ്ഞ് 500 രൂപ കിട്ടിയാലായി. ബസിന്റെ മറ്റ് ചിലവുകള്‍ക്ക് പണം കൈയ്യില്‍ നിന്ന് കണ്ടെത്തേണ്ട സ്ഥിതിയാണ്.
ആദ്യം യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കിലും പിന്നീട് കുറച്ചു. ബസുകള്‍ പലതും ഓടാത്തതുകൊണ്ടാണ് ഓടുന്ന ബസുകളില്‍ ഇത്രയെങ്കിലും യാത്രക്കാരുണ്ടാകുന്നത്. എല്ലാ ബസുകളും നിരത്തിലെത്തിയാല്‍ ഓരോ ബസിലേയും യാത്രക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നതാകും. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കേണ്ടിവരുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം കോലഞ്ചേരി മേഖല പ്രസിഡന്റ് ജി.വിനോദ് കുമാര്‍ പറയുന്നു.
































