റാന്നി : തിരുവാഭരണ പാതയിൽ കേബിൾ സ്ഥാപിക്കാൻ സ്വകാര്യ ടെലിഫോൺ കമ്പനിക്ക് പഞ്ചായത്ത് അനുമതി നല്കിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. റാന്നി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് തിരുഭാവരണ പാത കുത്തിപൊളിച്ച് കേബിൾ സ്ഥാപിക്കുന്നത്. സ്വകാര്യ കമ്പനിക്ക് അനുവാദം നൽകുകയും അത് ഭരണ സമിതിയിൽ നിന്ന് മറച്ചു വെക്കുകയും ചെയ്തതു മൂലം സെക്രട്ടറി ചട്ടം ലംഘിച്ചെന്നും ആരോപണം ഉയര്‍ന്നു.
കേബിൾ സ്ഥാപിക്കുന്നതു കാരണം നാളുകളായി റോഡു സഞ്ചാര യോഗ്യമല്ലായതിനെ തുടർന്നാണ് നാട്ടുകാരും പഞ്ചായത്തംഗങ്ങളും ചേർന്ന് പ്രതിക്ഷേധ സമരത്തിന് ഒരുങ്ങുന്നത്. റോഡ് കുത്തിപൊളിച്ചതോടെ യാത്രാ സൗകര്യങ്ങൾ കൂടാതെ കുടിവെളള വിതരണ പൈപ്പുകൾ നശിപ്പിച്ചതു കാരണം പരിസരവാസികൾക്ക് കുടിവെള്ളം മുട്ടിയിരിക്കുകയാണ്.
സ്വകാര്യ കേബിൾ കമ്പനിക്ക് ലൈൻ വലിക്കാനുള്ള അനുമതി കൊടുക്കാൻ ഭരണ സമിതിയുടെ ശുപാർശ വേണ്ടാ എന്നുള്ള വാദം ഉന്നയിച്ചാണ് അനുമതി നല്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. നാലു മാസം മുൻപ് ടെലിഫോൺ കമ്പനി ഇതിനായുള്ള ഫീസ് അടച്ച് രസീത് കൈപ്പറ്റിയ വിവരം ഭരണ സമിതിയെ അറിയിക്കാതെയും റോഡ് വെട്ടിപൊളിക്കുമ്പോൾ വേണ്ട മുന്നൊരുക്കം നടത്താതെ റോഡ് പൊളിച്ചതിലൂടെ നാട്ടുകാർക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി മറുപടി പറയണമെന്നാണ് നാട്ടുകാരുടെ ആവിശ്യം. റോഡിൽ കേബിൾ സ്ഥാപിക്കുവാൻ ലൈസൻസ് ഫീസ് കൂടാതെ ചട്ടപ്രകാരം പഞ്ചായത്ത് വക സ്ഥലത്ത് സ്ഥിരമായി കേബിൾ സ്ഥാപിക്കാൻ പാട്ടതുക കമ്പിനിയോട് ഈ ടാക്കാതെ ലൈസൻസ് അനുവദിച്ചതോടെ പഞ്ചായത്തിൻ്റെ സ്ഥിരം വരുമാനമാർഗ്ഗം ഇല്ലാതായതായി വാർഡംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.





























