കീക്കൊഴൂർ : കനത്ത മഴയിൽ ചെറുകോൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (പിഎച്ച്സി) സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് സമീപവാസിയുടെ വീട്ടിലെ അടുക്കള പൂർണമായി തകർന്നു. ചാക്കപ്പാലം ജംഗ്ഷന് സമീപം നടുവിലെമുറിയിൽ ഐസക്ക് ചെറിയാന്റെ (ജോയി) വീടിന്റെ അടുക്കളയാണു നശിച്ചത്. പിഎച്ച്സിക്കു മുന്നിലാണ് ജോയിയുടെ താമസം. വയോധിക ദമ്പതികളായ ജോയിയും ഫെലിനും മാത്രമേ വീട്ടിലുള്ളൂ. അടുക്കളയുടെ ഭിത്തി വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുന്നതു കേട്ടാണ് ഇവർ ഉണർന്നത്. പിന്നീട് സമീപവാസികളായ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. 20 അടിയോളം ഉയരത്തിലുള്ള സംരക്ഷണഭിത്തിക്കു മുകളിലാണ് പിഎച്ച്സിയുടെ ചുറ്റുമതിൽ നിർമിച്ചിരുന്നത്. അപകടകരമായ വിധത്തിൽ ഇതു പുറത്തേക്കു തള്ളി നിൽക്കുകയായിരുന്നു.
അപകടാവസ്ഥ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയെ അറിയിച്ചിരുന്നെന്ന് ജോയി പറഞ്ഞു. എന്നാൽ തുടർ നടപടിയുണ്ടായില്ല. അടുക്കളയുടെ ഭിത്തി പൂർണമായി നശിച്ചു. ഗ്യാസ് സിലിണ്ടർ, സ്റ്റൗ, പാത്രങ്ങൾ, ജനാല എന്നിവയ്ക്കെല്ലാം നാശം നേരിട്ടു. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് എന്നിവരും റവന്യു അധികൃതരും സ്ഥലം സന്ദർശിച്ചു. അപകടകരമായി ഇടിഞ്ഞു നിൽക്കുന്ന മണ്ണ് അടിയന്തിരമായി മാറ്റുന്നതിന് പഞ്ചായത്ത് പ്രസിഡന്റിനു എംഎൽഎ നിർദേശം നൽകി. ഇവിടം കെട്ടി ആരോഗ്യ വകുപ്പിന്റെ ഭൂമി സംരക്ഷിക്കുന്നതിന് റിപ്പോർട്ട് തയാറാക്കാൻ ഡിഎംഒയോടും നിർദേശിച്ചു.





























