കോഴഞ്ചേരി : വിധവയായ വീട്ടമ്മയുടെ വീടിന്റെ പുതുതായി നിർമ്മിച്ച സംരക്ഷണഭിത്തി ഒരു സംഘമാളുകൾ ഇടിച്ചു തകർത്തു. ഇരവിപേരൂർ പഞ്ചായത്തിൽ താമസിക്കുന്ന അദ്രംകാലായിൽ വത്സമ്മ മാത്യുവിന്റെ വീടിനു മുന്നിലെ 40 അടി നീളത്തിലും 2 അടി പൊക്കത്തിലും കെട്ടിയ സംരക്ഷണഭിത്തിയാണ് കഴിഞ്ഞ 21 ന് രാത്രിയോടെ ഒരു സംഘം ആളുകളെത്തി ഇടിച്ചു തകർത്തത്. വീടിരിക്കുന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന നാലു വീട്ടുകാർ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഈ ആക്രമണം നടത്തിയത്. ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരിയായിരുന്നു വത്സമ്മ.
വർഷങ്ങൾക്ക് മുമ്പ് നെല്ലാട്ടിനു സമീപം വെച്ചുണ്ടായ വാഹനാപടത്തിൽ മരിച്ച അഭ്രംകാലായിൽ എ.വി മത്തായിക്കുട്ടിയുടെ ഭാര്യയും വിധവയായ വത്സമ്മ മാത്യുവും കുടുംബവും താമസിക്കുന്ന വീടിന്റെ മതിലാണ് അടിച്ചു തകർത്തത്. ഇതുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ, തങ്കച്ചൻ, സോമൻ, ഉഷ എന്നിവരെ പ്രതി ചേർത്ത് തിരുവല്ല പോലീസിൽ വത്സമ്മ പരാതി നല്‍കി. വഴിയുടെ ഏറ്റവും വീതി കൂടിയ ഭാഗവും ഇവരുടെ വീടിനു മുമ്പിലാണ്.
കനാൽ റോഡിൽ നിന്ന് ഇവരുടെ വീടു സ്ഥിതി ചെയ്യുന്ന സ്ഥലം വരെ മാത്രമേ സാമാന്യം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന വീതിയുള്ളു എന്ന വസ്തുത നില നിൽക്കെ റോഡിന് വീതി പോരാ എന്ന ചിന്തയിൽ നിന്നാണ് ഈ ആക്രമണം നടത്തിയത്. ഈ വഴിയുടെ മറ്റൊരു ഭാഗത്തും ആറ് ആറരയടിയിൽ കൂടുതൽ വീതിയില്ല എന്നതും യാഥാർത്ഥ്യമാണ്. നീതി ലഭിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിനും വേണ്ടിയാണ് വിധവയായ വീട്ടമ്മ പോലീസിന്റെ സഹായം തേടിയത്. അമ്പതിനായിരം രൂപ ചിലവിലാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. അത് ഇടിച്ചു തകര്‍ത്തവരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും പോലീസിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്.