തിരുവനന്തപുരം: ഭക്ഷണം മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ജീവനക്കാര്‍ക്കെതിരായ മേയറുടെ നടപടിക്കെതിരെ പ്രതിഷേധം. സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധത്തിനൊപ്പം പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തിന്റെ വസ്തുത അറിയാതെയാണ് മേയറുടെ ഏകപക്ഷീയമായ നടപടിയെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നിരവധി പരാതികളാണ് കിട്ടിയത്. സി.ഐ.ടിയുവും നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
തൊഴിലാളി വര്‍ഗത്തിനൊപ്പമെന്ന് പറയുന്നവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട നടപടിയല്ല ഇതെന്നാണ് പ്രധാന വിമര്‍ശനം. മറ്റുള്ളവര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുപ്പിക്കാതെ ജോലിക്കയക്കുകയും മടങ്ങിയെത്തിയപ്പോള്‍ ഔദാര്യം പോലെ ഭക്ഷണം നല്‍കിയപ്പോഴുണ്ടായ വികാരത്തില്‍ അത് ഉപേക്ഷിക്കുകയും ചെയ്തവര്‍ക്കെതിരായ കടുത്ത നടപടി ഇടതുപക്ഷ മേയര്‍ക്ക് ചേര്‍ന്നതല്ലെന്നും വിമര്‍ശനമുണ്ട്. സെറ്റ് സാരിയും കരയിട്ട മുണ്ടും ഒക്കെയായി ഓഫീസുകളില്‍ ഡ്യൂട്ടി സമയത്ത് ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ മാലിന്യം എടുക്കുന്ന താഴേക്കിടയിലുള്ള കുറച്ചുപേര്‍ മാലിന്യത്തില്‍ ഉരുണ്ട് കുളിച്ചുവന്ന് നാറിയ വേഷത്തില്‍ ഔദാര്യമായി നല്‍കുന്ന സദ്യ ഉണ്ട് ആഘോഷിച്ചാല്‍ മതിയെന്ന് പറയുന്നത് എത്ര റിഗ്രസീവ് ആണെന്ന് സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നു.
ഓരോ മനുഷ്യനും അവന്റേതായ സ്വാഭിമാനമുണ്ട്, അത് കിട്ടാതിരിക്കുമ്ബോള്‍ മനുഷ്യന്‍ പ്രതികരിക്കും. വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാന്‍ തക്കവണ്ണം നിങ്ങളാരും വളര്‍ന്നിട്ടില്ലെന്നും വൈറ്റ് കോളര്‍ ജോലിക്കാര്‍ക്ക് മാത്രമുള്ളതല്ല ആഘോഷങ്ങളെന്നും വിവേചനം കാണിച്ചതില്‍ മനംനൊന്ത് പ്രതിഷേധിച്ച് ഭക്ഷണം വേസ്റ്റില്‍ എറിഞ്ഞ് സമരം നടത്തിയ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യമെന്നും കുറിച്ച ഫേസ്ബുക്ക് പോസ്റ്റുകളുമുണ്ട്.
ഭക്തിയുടെ പേരില്‍ പാല്‍ അടക്കമുള്ള എത്രയോ ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കിക്കളയുന്നുണ്ടെന്നും ഫാനിസത്തിന്റെ ഭാഗമായി പോലും പാലഭിഷേകം നടന്നിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിലക്കുറവിനെതിരെ പ്രതിഷേധിക്കാന്‍ അവ കുഴിച്ചു മൂടിയിട്ടുണ്ട് നമ്മുടെ നാട്ടില്‍. അവിടെയാണ് പ്രതിഷേധത്തിന്റെ പേരില്‍ ഭക്ഷണം കളഞ്ഞു എന്ന കാരണം പറഞ്ഞ് നടപടിയെന്നും ഇപ്പോള്‍ 11 കുടുംബങ്ങളുടെ ഉപജീവന മാര്‍ഗത്തില്‍ കൈവെച്ചിരിക്കുകയാണെന്നും ഈ കുറിപ്പില്‍ പറയുന്നു.
ഓടയിലേക്ക് ഭക്ഷണം കളഞ്ഞ കുറ്റത്തിന് ജോലി നഷ്ടമായ സന്തോഷ് എഴുതിയ കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. ”ഭക്ഷണം വലിച്ചെറിഞ്ഞ അഹങ്കാരിക്കൂട്ടങ്ങളായി ഞങ്ങളെ കാണുന്നവരോട് എന്ത് പറയാനാണ്? അവര്‍ക്ക് അറിയില്ലല്ലോ ഞങ്ങളുടെ ദുരിതം. രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കുമാണ് ഞങ്ങള്‍ ജോലിക്ക് വരുന്നത്. രണ്ട് ദിവസം മുമ്ബ് തന്നെ ഞങ്ങള്‍ ഓണപരിപ്പാടിക്കായി അനുമതി വാങ്ങിയിരുന്നു. അത്യാവശ്യമുള്ള ജോലികളെല്ലാം തീര്‍ത്ത് പരിപാടി തുടങ്ങാനും പറഞ്ഞിരുന്നു. ഇതുപ്രകാരം രാവിലെ നാലുമണിക്ക് തന്നെ ഞങ്ങള്‍ ഡ്യൂട്ടിക്ക് കയറി. വേഗം തീര്‍ത്ത് വരാമല്ലോ എന്നായിരുന്നു ചിന്ത.
വാര്‍ഡിലെല്ലാം പോയി മാലിന്യമെല്ലാം നീക്കിയിരുന്നു. അത്യാവശ്യം ചെയ്യേണ്ട പണികളൊന്നും ഞങ്ങള്‍ മുടക്കിയിരുന്നില്ല. ഇതെല്ലാം കഴിഞ്ഞ് ഓഫീസില്‍ ഏഴ് മണിക്ക് എത്തിയപ്പോഴാണ് ടിപ്പറില്‍ പോയി ഓടയിലെ മാലിന്യം നീക്കണമെന്ന പറയുന്നത്. പിറ്റേന്ന് ഞായറാഴ്ചയാണെന്നും അന്ന് ഞങ്ങള്‍ ആ പണി ചെയ്തോളാമെന്നും സാറിനോട് കഴിവതും പറഞ്ഞു നോക്കിയിരുന്നു. പോണമെന്നായിരുന്നു നിര്‍ബന്ധം. നിവൃത്തിയില്ലാതെ ഞങ്ങള്‍ക്ക് ടിപ്പറില്‍ പോവേണ്ടി വന്നു. തലേ ദിവസം മഴ പെയ്തതിനാല്‍ വെള്ളത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു കോഴി വേസ്റ്റടക്കം. ഞങ്ങള്‍ ആ അഴുക്ക് വെള്ളത്തില്‍ ആകെ കുതിര്‍ന്ന് പോയി. ഓഫിസില്‍ എത്തിയപ്പോഴേക്ക് ഞങ്ങള്‍ നാറിപ്പോയിരുന്നു.
ഡ്രസ് മാറ്റി കുളിച്ച് വരാനുള്ള സൗകര്യമൊന്നും ഓഫീസില്‍ ഇല്ല. വേണമെങ്കില്‍ കൈയും കാലും കഴുകാം അത്ര മാത്രം. പക്ഷേ അഴുക്കില്‍ പൊതിഞ്ഞ് നില്‍ക്കുന്ന ഞങ്ങളെങ്ങനെയാണ് ഈ ഭക്ഷണം കഴിക്കുക, ഞങ്ങള്‍ ഇത് പുറത്ത് ആര്‍ക്കെങ്കിലും കൊടുത്താല്‍ വാങ്ങിക്കുമോ. വേറെ നിവൃത്തിയില്ലാതെയാണ് ഞങ്ങള്‍ ഭക്ഷണം ബിന്നില്‍ ഉപേക്ഷിച്ചത്. വഴിയില്‍ തള്ളാതെ വേണ്ട വിധം സംസ്കരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ചങ്ക് പിടച്ചിട്ടാ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചത്. അതെങ്കിലും ഞങ്ങള്‍ ചെയ്യേണ്ട. ഞങ്ങളൊക്കെ പാവങ്ങളാണ്. പിടിത്തം കഴിഞ്ഞ് കിട്ടുന്ന പൈസ കൊണ്ട് അരിഷ്ടിച്ചാണ് ജീവിതം. അതില്‍നിന്ന് ഒരു വിഹിതം എടുത്താണ് ഒരു നേരത്തെ സദ്യ കഴിക്കാന്‍ നിന്നത്. ഇപ്പോള്‍ ഞങ്ങള്‍ അഹങ്കാരികള്‍. ഞങ്ങളുടെ ചങ്ക് കത്തുന്നത് ആര്‍ക്കും കാണണ്ടല്ലേ. ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലെന്നുണ്ടോ” എന്നിങ്ങനെയായിരുന്നു കുറിപ്പ്.
ചാല സര്‍ക്കിളില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയാറാക്കിയ ഓണസദ്യ വലിച്ചെറിഞ്ഞ 11 പേര്‍ക്കെതിരെയാണ് മേയര്‍ നടപടിയെടുത്തത്. ഓണാഘോഷം രാവിലെ ആരംഭിച്ചെങ്കിലും തങ്ങളെ പങ്കെടുപ്പിക്കാതെ ജോലിക്കയച്ചതിനെതിരെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് അതിരുവിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞെത്തിയ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് മാലിന്യത്തില്‍ തള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോര്‍പറേഷന്‍ സ്ഥിരസമിതി അധ്യക്ഷ ജമീല ശ്രീധര്‍ ചാല സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറോട് റിപ്പോര്‍ട്ട് തേടി.
എച്ച്.ഐയുടെ റിപ്പോര്‍ട്ടിലും സെക്രട്ടറിതല അന്വേഷണത്തിലും ജീവനക്കാര്‍ കുറ്റക്കാരാണെന്ന് പരാമര്‍ശിച്ചതോടെ സ്ഥിരം ജീവനക്കാരായ ഏഴു പേരെ സസ്പെന്‍ഡ് ചെയ്യാനും താല്‍ക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും മേയര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഭക്ഷണത്തോട് കാണിച്ച നിന്ദ്യമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നുവെന്ന് മേയര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. നടപടിയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
































