റാന്നി : മന്ദമരുതി വട്ടാര്‍കയത്ത് പട്ടികജാതി കുടുംബങ്ങള്‍ ജാതി അധിക്ഷേപം നേരിട്ടെന്ന് ആരോപിച്ച് വിവിധ ദളിത്-ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ റാന്നി ഡി.വൈ.എസ്.പി.ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. റാന്നി പെരുമ്പുഴ ബസ് സ്റ്റാൻ്റിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷൻ കവാടത്തിൽ അവസാനിച്ചു.
റാന്നി മന്ദമരുതിയിൽ ദളിതരുടെ കൈവശഭൂമിയിൽ പ്രവേശിക്കുന്നത് തടയാൻ സ്ഥാപിച്ച ഗെയിറ്റ് പൊളിച്ചുമാറ്റുക, പഞ്ചായത്തംഗം ഉൾപ്പെടെയുള്ള ജാതി വെറിയൻമാർക്കെതിരെ എസ്.സി, എസ്.ടി അതിക്രമ നിരോധനനിയമ പ്രകാരം കേസെടുക്കുക, ദളിത് കുടുംബങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും നടത്തിയത്. അരിപ്പഭൂസമര നായകൻ ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്തു.
സതീഷ് മല്ലശ്ശേരി, സെലിന പ്രക്കാനം, മേലൂർ ഗോപാലകൃഷ്ണൻ, ചെങ്ങറ രാജേന്ദ്രൻ, സി.കെ.അർജ്ജുനൻ, സി പി.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച എസ്.ടി എസ്. സി കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവേജി സംഭവം ശരിവച്ച് കേസെടുക്കാന്‍ പോലീസിനോടാവശ്യപ്പെട്ടിരുന്നു.