താമരശ്ശേരി : കട്ടിപ്പാറയില്‍ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് മരിച്ച റഷീദിന്റ മൃതദേഹവുമായി താമരശേരി റെയ്ഞ്ച് ഓഫീസിന് മുന്നില്‍ പ്രതിഷേധം. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. റോഡില്‍ കുത്തിയിരുന്നാണ് ഇവർ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുന്നത്.
ഇതോടെ താമരശേരി-കൊയിലാണ്ടി റോഡില്‍ ഗതാഗത തടസം രൂപപ്പെട്ടു. ബന്ധുവീട്ടിലെ കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് റഷീദിന്റെ ഓട്ടോയില്‍ കാട്ടുപന്നി ഇടിച്ചത്. ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ റഷീദിന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏതാണ്ട് രണ്ടുമാസം നീണ്ട ചികില്‍സക്കൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്.
എന്നാല്‍ അപേക്ഷ നല്‍കിയിട്ടും കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല പരിഹസിച്ച് പറഞ്ഞുവിടുകയാണുണ്ടായത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണെങ്കിലും നഷ്ടപരിഹാരത്തേക്കാള്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള പരിഹാസവും അവഗണനയുമാണ് ഇവരെ ഏറെ വേദനിപ്പിച്ചത്.