തിരുവനന്തപുരം : സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. തിരുവനന്തപുരത്തെ ഡബിൾ ഡക്കർ ബസ് KSRTC യുടേതാണ്. കോർപ്പറേഷൻ ബസ്സുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ല. പദ്ധതിയിൽ 60% വും വിഹിതം സംസ്ഥാനത്തിന്റേതാണ്, 113 വാഹനങ്ങളും കോർപ്പറേഷൻ ഈ രീതിയിൽ വാങ്ങിയതാണ്. തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂർ ഉള്ളിൽ സന്തോഷത്തോടെ തിരിച്ചയയ്ക്കും.
113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കുമെന്ന് മന്ത്രി പറഞ്ഞു. കോർപ്പറേഷനിലെ സിറ്റി ബസുകളിൽ ഒന്നും വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീർണമായ മെയിന്റനൻസ് ഉള്ളതുകൊണ്ടാണ് മറ്റൊരു ജില്ലയിൽ നിലവിൽ ബസ് ഓടികാത്തത്. ബാറ്ററി നശിച്ചാൽ 28 ലക്ഷം രൂപ വേണം മാറ്റിവയ്ക്കാൻ. ഡ്രൈവറും വർക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആർടിസിയുടേതാണെന്നും മൂന്നാറിലേക്ക് അടക്കം സർവീസ് നടത്തുന്നു എന്ന പ്രചാരണം വ്യാജമാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.





























