തെൽ അവിവ്: ഗാസ്സയിലെ ഏക കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം. സംഭവിച്ച അബദ്ധത്തിന് ഖേദം പ്രകടിപ്പിക്കുന്നതായി ഇസ്രായേൽ അറിയിച്ചു. പുതിയ വെടിനിർത്തൽ നിർദേശം മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ചു. ഗാസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടു. അതേസമയം സിറിയയിലെ ഇസ്രായേൽ ഇടപെടലിനെതിരെ സംയുക്ത പ്രസ്താവനയുമായി തുർക്കിയും അറബ് രാജ്യങ്ങളും രംഗത്തുവന്നു. ഗാസ്സയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചർച്ച് ബോംബിട്ട് തകർത്ത ഇസ്രായേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മൂന്നുപേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു.
അബദ്ധമാണ് സംഭവിച്ചതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. എന്നാൽ ഈ വാദം സ്വീകാര്യമല്ലെന്ന് ജറൂസലമിലെ ലാറ്റിൻ ചർച്ച് വികാരി പ്രതികരിച്ചു. പോപ് ലിയോ മാർപാപ്പ ആക്രമണത്തെ അപലപിച്ചു. ഗാസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, വഴിമുട്ടിയ ദോഹ ചർച്ച പുനരാരംഭിക്കാനുതകുന്ന പുതിയ വെടിനിർത്തൽ നിർദേശം മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്. ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങളാണ് പുതിയ നിർദേശം സമർപ്പിച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമ്പൂർണ യുദ്ധവിരാമം, സൈനിക പിൻമാറ്റം, കുറ്റമറ്റ ഭക്ഷ്യവിതരണം എന്നീ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതാണ് പുതിയ നിർദേശം എന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൻറെ വിശദാംശങ്ങൾ വ്യക്തമല്ല. ഇന്നലെ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയുടെ യോഗം നിർദേശം ചർച്ച ചെയ്തു.





























