തിരുവനന്തപുരം : സ്ഥാനക്കയറ്റം ലഭിച്ചതോടെ ജില്ലാ ഓഫിസുകളിലേക്ക് സ്ഥലംമാറ്റപ്പെടേണ്ടിയിരുന്ന 2 ഉദ്യോഗസ്ഥരെ പിഎസ്‌സി ചെയർമാൻസ് സെക്രട്ടേറിയറ്റിലേക്ക് മാറ്റിയതിൽ ദുരൂഹത. ഉദ്യോഗാർഥികളുടെ പരീക്ഷാ മാർക്ക് അടക്കമുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട സീക്രട്ട് സെക്‌ഷനിലെ 2 പേരെയാണ് തൃശൂർ ജില്ലയിലേക്ക് സ്ഥലംമാറ്റുന്നതിനു പകരം ചെയർമാൻ തന്റെ ഓഫിസിലേക്കു മാറ്റി തലസ്ഥാനത്തുതന്നെ തുടരാൻ സൗകര്യം ഒരുക്കിയത്. ചില വിദ്യാർഥികളുടെ പരീക്ഷാ മാർക്ക് രാഷ്ട്രീയസ്വാധീനത്തിനു വഴങ്ങി അംഗങ്ങൾ തന്നെ ചോർത്തിയതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. മാർക്ക് മുൻകൂട്ടി അറിഞ്ഞാൽ റാങ്ക് പട്ടികയിൽ മുന്നിലെത്താൻ ആവശ്യമായ മാർക്ക് അഭിമുഖത്തിൽ നൽകാൻ കഴിയുമെന്നതാണു നേട്ടം.
പരീക്ഷയിൽ മുന്നിലായിരുന്നവർ അഭിമുഖത്തിൽ ഏറെ പിന്നിലായിപ്പോയെന്ന ഒട്ടേറെ പരാതികളാണുള്ളത്. 2024ൽ പ്രസിദ്ധീകരിച്ച ജയിൽ പിഡി ടീച്ചറുടെ റാങ്ക് പട്ടികയിൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൾ അഭിമുഖത്തിൽ ഏറ്റവും പിന്നിലായി. ഇത്തരം അട്ടിമറി ഒട്ടേറെ പിഎസ്‌സി റാങ്ക് പട്ടികകളിൽ സംഭവിച്ചിട്ടുണ്ട്. സീക്രട്ട് സെക്‌ഷനിൽ നിന്ന് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ മാർക്ക് പുറത്തേക്കു പോകില്ല. ചില ഉദ്യോഗസ്ഥർക്ക് അംഗങ്ങൾ സംരക്ഷണമൊരുക്കുകയും അവർ വഴി മാർക്ക് ചോർത്തുകയും ചെയ്തെന്ന ആരോപണമാണുയർന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉയർന്ന ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു പകരം ആരോപണമുന്നയിച്ചവർക്കെതിരെ നടപടിയെടുക്കാനാണ് പിഎസ്‌സി നീങ്ങിയത്. ചെയർമാൻ സംരക്ഷിച്ചു നിർത്തിയ ജീവനക്കാരെത്തന്നെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സമിതിയിലും ഉൾപ്പെടുത്തി.






























