തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക പരീക്ഷാഫലം എന്ന് പ്രസിദ്ധീകരിക്കുമെന്നതിൽ വ്യക്തതയില്ല. 21 കാറ്റഗറി നമ്പറുകളിലുള്ള 13 തസ്തികകൾക്ക് മൂന്ന് ഘട്ടങ്ങളായാണ് പൊതുപരീക്ഷ നടന്നത്. മേയ് രണ്ട്, 16, ജൂൺ ആറ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. അവസാനഘട്ട പരീക്ഷ നടന്ന് രണ്ടരമാസം പിന്നിടുമ്പോഴും ഫലം കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗാർഥികൾ. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, കമ്പനി ബോർഡ് അസിസ്റ്റന്റ്, പോലീസ് സബ് ഇൻസ്‌പെക്ടർ തുടങ്ങി 13 തസ്തികകൾ ഉൾപ്പെടുത്തിയാണ് പൊതുപ്രാഥമികപരീക്ഷ നടന്നത്.
അനിശ്ചിതത്വത്തിനിടയിൽ സെപ്റ്റംബർ 14-ന് നിശ്ചയിച്ച അസിസ്റ്റന്റ് ജയിലർ മെയിൻ പരീക്ഷ നവംബർ 11-ലേക്കും സെപ്റ്റംബർ 28-ന് നിശ്ചയിച്ച എക്‌സൈസ് ഇൻസ്‌പെക്ടർ മെയിൻ പരീക്ഷ നവംബർ 17-ലേക്കും മാറ്റി. ഫലം ഇനിയും വൈകിയാൽ മറ്റ് പരീക്ഷകളെയും ബാധിക്കും. വിവിധ പരീക്ഷകൾക്ക് വർഷങ്ങളായി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളുടെ ആത്മവിശ്വാസം തകർക്കുന്ന തരത്തിലാണ് പി.എസ്.സി. യിൽ സമീപകാലത്ത് നടക്കുന്ന സംഭവങ്ങൾ. പരീക്ഷാഫലം ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യ ആഴ്ചയോ പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയിൽ പഠിച്ചു തുടങ്ങിയവരുൾപ്പെടെ നിലവിൽ ആശങ്കയിലാണ്. പി.എസ്.സി.യിലെ കെടുകാര്യസ്ഥതയുടെ മറ്റൊരുദാഹരണമാണിതെന്ന് ആരോപണമുയരുന്നുണ്ട്.
ഫലങ്ങൾ എന്ന് പ്രസിദ്ധീകരിക്കും എന്ന ചോദ്യത്തിന് പി.എസ്.സി.ക്ക് വ്യക്തമായ ഉത്തരമില്ല. 5.5 ലക്ഷം ഉദ്യോഗാർഥികളാണ് ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് കൺഫർമേഷൻ കൊടുത്തത്. 2025-ൽ മേയ് 24, ജൂൺ 28 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് ബിരുദതല പ്രാഥമിക പരീക്ഷ നടന്നത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് പരീക്ഷ നടന്നത്. 2025 ജൂലായ് 29-ന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോലീസ് സബ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളുടെ പ്രാഥമിക പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.






























