കോഴഞ്ചേരി : പുല്ലാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി & ജി ഫൈനാന്‍സിയേഴ്സ് (മുന്‍പ് PRD ഫൈനാന്‍സിയേഴ്സ്) ന്റെ സാമ്പത്തിക പ്രതിസന്ധി കെട്ടിച്ചമച്ചതാണെന്ന സംശയം ബലപ്പെടുകയാണ്. തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഓമനക്കുട്ടന്‍ എന്നപേരില്‍ അറിയപ്പെടുന്ന ഡി.ഗോപാലകൃഷ്ണന്‍ (68)നുമായുള്ള അഭിമുഖത്തില്‍ ഇക്കാര്യം പത്തനംതിട്ട മീഡിയായുടെ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് വ്യക്തമായി. ഓമനക്കുട്ടന്റെ പിതാവ് പി.ആര്‍.ദാമോദരന്‍ തുടങ്ങിവെച്ചതാണ് പി.ആര്‍.ഡി ചിട്ടി ഫണ്ട്. ഇദ്ദേഹത്തിന്റെ കാലശേഷം സ്ഥാപനം രണ്ടായി. മൂത്ത മകനായ ഓമനക്കുട്ടന്‍ പി.ആര്‍.ഡി ചിട്ടി ഫണ്ട്, പി.ആര്‍.ഡി ഫൈനാന്‍സിയേഴ്സ്, പി.ആര്‍.ഡി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി നീങ്ങിയപ്പോള്‍ അനിയനായ അനില്‍ കുമാര്‍ പി.ആര്‍.ഡി മിനി ചിട്ടി ഫണ്ട്, പി.ആര്‍.ഡി മിനി ഫൈനാന്‍സിയേഴ്സ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി മുമ്പോട്ടു പോയി. കഴിഞ്ഞ വര്‍ഷം സഹോദരനായ അനില്‍ കുമാറിന്റെ സ്ഥാപനം പൂട്ടി. ഇതോടെ ഓമനക്കുട്ടന്‍ തന്റെ എല്ലാ സ്ഥാപനങ്ങളുടെയും പി.ആര്‍.ഡി എന്ന പേര് മാറ്റി ജി & ജി എന്നാക്കി.
നിക്ഷേപകര്‍ക്ക് പലിശ നല്‍കി തന്റെ കയ്യിലുള്ള പണമെല്ലാം തീര്‍ന്നു എന്നാണ് ഓമനക്കുട്ടന്റെ വാദം. അതോടൊപ്പം ചിട്ടി നടത്തി തനിക്ക് വലിയ നഷ്ടം നേരിട്ടുവെന്നും ഇദ്ദേഹം വാദിക്കുന്നു. എന്നാല്‍ ഇത്തരം വാദങ്ങളില്‍ ഒരു കഴമ്പുമില്ല എന്നാണ് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ചിട്ടിയിലെ നഷ്ടം ഇപ്പോള്‍ പെരുപ്പിച്ചുകാണിക്കുന്നത് വ്യക്തമായ ചില ലക്ഷ്യത്തോടെയാണെന്നു സംശയിക്കുന്നു. 18 % പലിശ വാഗ്ദാനം ചെയ്തപ്പോള്‍ ഓമനക്കുട്ടന്റെ സ്ഥാപനത്തില്‍ കോടികള്‍ കുമിഞ്ഞുകൂടി. ഇതില്‍ കള്ളപ്പണവും ഒഴുകിയെത്തി. കുമിഞ്ഞുകൂടിയ പണംകൊണ്ട് ബിസിനസ്സുകള്‍ ചെയ്ത് ലാഭാമുണ്ടാക്കുവാന്‍ ഓമനക്കുട്ടന്‍ തയ്യാറായില്ല. ആകെക്കൂടി ചെയ്തത് സ്വര്‍ണ്ണപ്പണയം മാത്രം. ഇതിലൂടെ ഒരു ധനകാര്യ സ്ഥാപനത്തിനും മുമ്പോട്ടുപോകുവാന്‍ കഴിയില്ലെന്നത് വ്യക്തമാണ്. ഒരു ചെറിയ ജംഗ്ഷനില്‍ പോലും പതിനഞ്ചിലധികം സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ ആദ്യം ആശ്രയിക്കുന്നത് പലിശ കുറവുള്ള ദേശസാല്‍കൃത ബാങ്കുകളെയാണ്. അടുത്തത് സഹകരണ ബാങ്കുകളെയും. ഇതെല്ലാം കഴിഞ്ഞാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെക്കുവാന്‍ ജനം എത്തുക. ഒരുപക്ഷേ കൂടിയ തുക ആവശ്യമുള്ളവരും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കും. ഇവിടെ ഒരുദിവസം എത്തുന്ന ഒന്നോ രണ്ടോ സ്വര്‍ണ്ണപ്പണയത്തില്‍ നിന്നും ലഭിക്കുന്ന പലിശകൊണ്ട് ഒരു ബ്രാഞ്ചിന്റെ പ്രവര്‍ത്തനംപോലും സുഗമമായി നടത്തുവാന്‍ കഴിയില്ല.
ജി & ജി സ്ഥാപനങ്ങളിലെ കോടികളുടെ നിക്ഷേപം എവിടേക്ക് ഒഴുകി എന്നത് ദുരൂഹമാണ്. പലിശ നല്‍കി എല്ലാം തീര്‍ന്നു എന്നുള്ള ഓമനക്കുട്ടന്റെ വാദം അംഗീകരിക്കുക ബുദ്ധിമുട്ടാണ്. മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും തകരുന്നതിന്റെ പിന്നില്‍ വ്യക്തമായ ചിലകാര്യങ്ങള്‍ ഉണ്ടാകും. ആഡംബര കാറുകള്‍ക്കും ആഡംബര ജീവിതത്തിനും നാട്ടുകാരന്റെ പണമെടുത്ത് ഉപയോഗിക്കുക, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ പണം മുടക്കുക, സിനിമാ മേഖലയിലേക്ക് പണം മുടക്കുക, ധൂര്‍ത്തും സുഖജീവിതവുമായി കറങ്ങിനടക്കുന്ന ഉടമക്ക് സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ജീവനക്കാരുമായുള്ള ബന്ധം ഇല്ലാതെയാകുക, നിക്ഷേപമായി ലഭിക്കുന്ന പണം ബിസിനസ്സിലൂടെ വളര്‍ത്തി ലാഭമുണ്ടാക്കാതിരിക്കുക, നിക്ഷേപമായി ലഭിച്ച കോടികള്‍ വിദേശത്തേക്ക് കടത്തുകയോ ബിനാമി പേരുകളില്‍ കേരളത്തിലോ അയല്‍ സംസ്ഥാനങ്ങളിലോ നിക്ഷേപിക്കുക…തുടങ്ങിയ പലകാര്യങ്ങളും സ്ഥാപനം തകരുന്നതിന്റെ അല്ലെങ്കില്‍ തകര്‍ക്കുന്നതിന്റെ പിന്നിലുണ്ട്. ജി & ജി സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇതില്‍ ഏതൊക്കെയാണ് ബാധകമായതെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഓമനക്കുട്ടന്‍ നേരിട്ടാണ് എല്ലാ സ്ഥാപനങ്ങളും നിയന്ത്രിച്ചിരുന്നത്. ഒപ്പം ഭാര്യയും മകനും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജീവനക്കാര്‍ ആരും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല എന്ന് കരുതാം.
നിക്ഷേപമായി ലഭിച്ച കോടികള്‍ പെട്ടിയില്‍ വെച്ച് എല്ലാമാസവും അതില്‍ നിന്നെടുത്ത് പലിശ കൊടുത്താല്‍ പെട്ടിയിലെ പണമെല്ലാം ഒരുനാള്‍ തീരുമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്നിരിക്കെ വിദ്യാഭ്യാസവും പ്രായവും പക്വതയുമുള്ള ഓമനക്കുട്ടന്‍ ഇങ്ങനെ ചെയ്യുവാന്‍ സാധ്യതയുണ്ടോ ?. എം.ബി.എ ബിരുദധാരിയായ മകന്‍ ഇക്കാര്യത്തില്‍ എന്ത് ഉപദേശമാണ് നല്‍കിയത് ?.. നിക്ഷേപമായി ലഭിച്ച തുകയില്‍ നിന്നും ഒരു ഭാഗം പലിശയായി മടക്കിനല്‍കി എന്നത് ശരിയായിരിക്കാം. സ്വര്‍ണ്ണപ്പണയത്തിന് ഒരു ഭാഗം വിനിയോഗിച്ചു എന്നതും ശരിയായിരിക്കാം. അങ്ങനെയെങ്കില്‍ ബാക്കി പണം എവിടെ?. മിക്ക ബ്രാഞ്ചിലെയും പണയ സ്വര്‍ണ്ണം മറ്റു ബാങ്കുകളില്‍ മറിച്ചു പണയം വെച്ചിരിക്കുകയാണ് (റീ പ്ലട്ജ്). ഇതിലൂടെ ലഭിച്ച കോടികള്‍ എവിടേക്ക് പോയി എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. >> പരമ്പര തുടരും……
—
നിക്ഷേപകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs