പുല്ലാട് : 600 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പുല്ലാട് ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് ഉടമ ഓമനക്കുട്ടനും (ഡി.ഗോപാലകൃഷ്ണന്‍ നായര്‍) കുടുംബവും വിദേശത്തേക്ക് കടന്നതായി സംശയം. തുടക്കത്തില്‍ ആരും പരാതി നല്‍കുവാന്‍ തയ്യാറാകാതിരുന്നതും വെണ്മണി, കോയിപ്രം പോലീസ് സ്റ്റേഷനുകളിലായി ആദ്യം ലഭിച്ച 5 പരാതികള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതും പ്രതികളെ സഹായിച്ചു. പോലീസ് എഫ്.ഐ.ആര്‍ ഇടുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇവര്‍ക്ക് രക്ഷപെടാന്‍ കഴിയുകയില്ലായിരുന്നു. ഓമനക്കുട്ടന്റെ മകന്റെ ഭാര്യ വിദേശത്താണ്. കൂടാതെ അടുത്ത ബന്ധുക്കളില്‍ പലരും വിദേശത്തുണ്ട്. തട്ടിപ്പ് വിവരം അറിഞ്ഞപ്പോള്‍ തന്നെ അത് വാര്‍ത്തയാക്കി ജനങ്ങളിലേക്ക് ആദ്യമായി എത്തിച്ചത് പത്തനംതിട്ട മീഡിയാ ആയിരുന്നു. ഒമാനക്കുട്ടനെ പത്തനംതിട്ടയില്‍ വിളിച്ചുവരുത്തി പ്രത്യേക ഇന്റര്‍വ്യൂവും എടുത്തിരുന്നു. ഓമനക്കുട്ടന്റെ നീക്കത്തില്‍ വ്യക്തമായ ചില മുന്നൊരുക്കങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കിയതോടെയാണ് പത്തനംതിട്ട മീഡിയ വാര്‍ത്താ പരമ്പരയുമായി മുമ്പോട്ടു പോയത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കുവാനോ നിയമനടപടിയുമായി മുമ്പോട്ട് പോകുവാണോ നിക്ഷേപകരില്‍ ആരും തയ്യാറായില്ല. തന്നെയുമല്ല വാര്‍ത്ത നല്‍കിയതിന് പത്തനംതിട്ട മീഡിയാ ഓഫീസില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വ്യക്തമായ മുന്നൊരുക്കത്തോടെയാണ് പുല്ലാട് ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ച് നാടുവിട്ടത്. കേസില്‍ അകപ്പെട്ടാല്‍ ഭാര്യ ജയിലില്‍ പോകാതിരിക്കുവാന്‍ ഭാര്യയെ കമ്പിനിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുന്‍കൂട്ടി നീക്കം ചെയ്തു. ഗോകുലം ചിട്ടി ഫണ്ടില്‍ നിന്നും കോടികള്‍ ചിട്ടി പിടിച്ചു. പണം മുന്‍കൂറായി വാങ്ങി പിന്നീട് മനപൂര്‍വ്വം തിരിച്ചടവ് മുടക്കി കുടിശ്ശിഖയാക്കി. തുടര്‍ന്ന് കുടിശ്ശിഖയുടെ പേരുപറഞ്ഞ് വസ്തുക്കള്‍ ഗോകുലം ഗോപാലന് സ്വത്തുക്കള്‍ തീറെഴുതി നല്‍കി. 2023 നവംബര്‍ 17 ന് പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തു. ആധാരത്തില്‍ നാലുകോടി അറുപത്തിയഞ്ച് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലെ അഭിഭാഷകന്‍ അനില്‍ ഐ. ജോര്‍ജ്ജ് ആണ് ആധാരം തയ്യാറാക്കിയത്. സാക്ഷികളില്‍ ഒരാള്‍ ഓമനക്കുട്ടന്റെ മകന്‍ ഗോവിന്ദ് ജി.നായര്‍ ആണ്. പന്തളം മുടിയൂര്‍ക്കോണം പഴയറ്റതില്‍ വീട്ടില്‍ പി.ആര്‍. പ്രവീണ്‍ ആണ് മറ്റൊരു സാക്ഷി.
സഹോദരന്‍ അനില്‍ കുമാറിന്റെ പിആര്‍ഡി ഫിനാന്സിയേഴ്സ് കഴിഞ്ഞ വര്‍ഷമാണ് അടച്ചു പൂട്ടിയത്. അതില്‍ നിരവധി നിക്ഷേപകരാണ് വഞ്ചിക്കപ്പെട്ടത്. കോടികളുടെ തട്ടിപ്പ് അവിടെയും നടന്നു. അനിയന്റെ തട്ടിപ്പും കേസും അതിന്റെ രീതികളും വ്യക്തമായി പഠിച്ച് മനസിലാക്കിയതിന് ശേഷമായിരുന്നു ഓമനക്കുട്ടന്റെ തട്ടിപ്പ്. അമ്പതോളം ബ്രഞ്ചുകളാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായിട്ട് ഓമനക്കുട്ടന്റെ ജി ആന്റ് ജി ഫൈനാന്‍സിയേഴ്സിന് ഉണ്ടായിരുന്നത്. പിതാവ് തുടങ്ങിവെച്ച പി.ആര്‍.ഡി ചിട്ടി ഫണ്ടാണ് ഇദ്ദേഹത്തിന്റെ കാലശേഷം ചേട്ടനും അനിയനും വീതംവെച്ച് എടുത്തത്. ചേട്ടന്‍ ഓമനക്കുട്ടന്‍ എന്ന ഡി.ഗോപാലകൃഷ്ണന്‍ നായര്‍ പിതാവിന്റെ പാത പിന്തുടര്‍ന്നു. പിആര്‍ഡി ഫൈനാന്‍സിയേഴ്സ്, പിആര്‍ഡി നിധി ലിമിറ്റഡ്, പിആര്‍ഡി ചിട്ടി ഫണ്ട് എന്നിവയുമായി മുമ്പോട്ട് നീങ്ങിയപ്പോള്‍ അനിയന്‍ അനില്‍ കുമാര്‍ പി.ആര്‍.ഡി മിനി എന്നപേരില്‍ സ്ഥാപനങ്ങള്‍ തുടങ്ങി. നാട്ടിലെ പണമൊക്കെ ചേട്ടനും അനിയനും മത്സരിച്ച് അവരുടെ പെട്ടിയിലാക്കുകയായിരുന്നു. അനിയന്‍ സ്ഥാപനം അടച്ചുപൂട്ടി നിക്ഷേപ തട്ടിപ്പ് നടത്തിയതോടെ ജനങ്ങളുടെ വിശ്വാസം മാറി മറിഞ്ഞു. ഇതോടെ ഓമനക്കുട്ടന്‍ തന്റെ സ്ഥാപനങ്ങളുടെയെല്ലാം പേര് പിആര്‍ഡി എന്നത് മാറ്റി ജി ആന്‍ഡ് ജി എന്നാക്കി. നാട്ടിലെ പ്രമാണിയും പ്രധാനപ്പെട്ട വ്യക്തിയുമായിരുന്നു ഓമനക്കുട്ടന്‍. അമ്പലങ്ങള്‍ക്കും കരയോഗങ്ങള്‍ക്കും എന്ന് വേണ്ട സകല ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും കൈ അയച്ചുതന്നെ സംഭാവന നല്‍കി, നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു ഓമനക്കുട്ടന്‍.