കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ 738 കോടി രൂപ ചിലവിൽ മൂന്ന് റീച്ചുകളായാണ് നടക്കുന്നത്. ഇതിൽ പ്ലാചേരി മുതൽ കോന്നി വരെയുള്ള റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പൂർത്തികരണത്തോട് അടുക്കുകയാണ്. ടാറിങ് ജോലികൾ കഴിഞ്ഞു ഓടയുടെ നിർമ്മാണവും ചെയ്തു ഓടയുടെ മുകളിൽ തറയോടുകൾ പാകുന്ന ജോലികളും പൂർത്തിയായി.
തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനത്തിന് തടസമായിരിക്കുന്ന കല്ലുകളും മറ്റും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. പുനലൂർ മുതൽ കോന്നി വരെ 226.61 കോടി രൂപയാണ് അടങ്കൽ തുക. സംസ്ഥാനത്ത് പ്രൊക്യൂർമെൻ്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്. പതിനാല് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. പത്ത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തുന്ന റോഡിൻ്റെ ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കും.
കോന്നി, ചിറ്റൂർ മുക്ക്,മല്ലശേരിമുക്ക്, കുമ്പഴ വടക്ക്, മൈലപ്ര, മണ്ണാറക്കുളഞ്ഞി, ഉതിമൂട്, മന്ദിരംപടി, കുത്തുകല്ലുംപടി, ബ്ലോക്ക് പടി, ട്രഷറിപ്പടി, തോട്ടമൺകാവ്, റാന്നി, പെരുമ്പുഴ ബസ് സ്റ്റാൻഡ്, മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, മന്ദമരുതി, തുടങ്ങിയ ജങ്ഷനുകൾ എല്ലാം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വികസിപ്പിക്കും. ടൗണുകളിൽ നടപ്പാതയും കൈവരികളും സ്ഥാപിക്കും. ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ് ബേക്കർ, നടപ്പാതകൾ, സംരക്ഷണ ഭിത്തി, കോൺക്രീറ്റ് ഓടകൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കും. നിലവിലുള്ള കയറ്റങ്ങളും വളവുകളും ലഘൂകരിച്ച് റോഡ് സുരക്ഷ ഉറപ്പാക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.





























