ന്യൂഡല്‍ഹി : പഞ്ചാബിൽ ഉപമുഖ്യമന്ത്രിമാരെ ഇന്ന് പ്രഖ്യാപിച്ചേക്കും. സുഖ് ജിന്തർ സിംഗ് രൺധാവെ, ബ്രഹ്മ് മൊഹീന്ദ്ര എന്നിവരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേസമയം, പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ, ചന്നിയുടെ പേര് നിർദ്ദേശിക്കാൻ നവ്ജ്യോത് സിംഗ് സിദ്ദുവിനെ അനുകൂലിച്ചത് ആറ് എംഎൽമാർ മാത്രമാണെന്ന വിവരം പുറത്തു വന്നു. കൂടുതൽ എംഎൽഎമാർ സുനിൽ ഝാക്കറെയുടെ പേരാണ് നിർദ്ദേശിച്ചതെന്നാണ് സൂചനകൾ. അതിനിടെ, അതിർത്തി സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. തന്റെ നേട്ടങ്ങൾ വിശദീകരിച്ച് അമരീന്ദർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ നാടകീയ വഴിത്തിരിവാണ് പഞ്ചാബിലുണ്ടായത്. പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള സിദ്ദുവിന്‍റെ ഇടപെടലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ഗവര്‍ണ്ണറെ കാണാന്‍ സുഖ് ജിന്തര്‍ സമയം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ ഈ സമയം പുറത്ത് വന്നിരുന്നു. എന്നാല്‍ ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയാകണമെന്ന വികാരം ശക്തമാണെന്ന് സിദ്ദു ഹൈക്കമാന്‍ഡിനെ അറിയിച്ചു.
ദളിത് സിഖ് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായാല് 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്നും സിദ്ദു വാദിച്ചു. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ഹരീഷ് റാവത്ത് ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. അമരീന്ദര്‍സിംഗ് സിംഗിനൊപ്പം നിന്ന ചന്നി അധികാരമാറ്റത്തില്‍ സിദ്ദുവിനൊപ്പം ചേരുകയായിരുന്നു. ഭാവിയില്‍ മുഖ്യമന്ത്രി പദം പ്രതീക്ഷിക്കുന്ന സിദ്ദു മുന്‍ നിര നേതാവല്ലാത്ത ചന്നിയെ രംഗത്തിറക്കി ഇതിനുള്ള സാധ്യത നിലനിര‍്‍ത്തുകയാണെന്നാണ് സൂചന.