ഛണ്ഡീഗഢ് : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിലെ സ്കൂളുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനം. ഓഗസ്റ്റ് രണ്ട് (തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ മുഴുവൻ ക്ലാസുകളിലെ വിദ്യാർഥികൾക്കും അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.
മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവർത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി.
വെള്ളിയാഴ്ച 49 പേർക്ക് മാത്രമാണ് പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒരൊറ്റ മരണവും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനോടകം ആറ് ലക്ഷത്തോളം പേർക്ക് പഞ്ചാബിൽ കോവിഡ് പിടിപെട്ടിരുന്നു. എന്നാൽ നിലവിൽ 544 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.