റാന്നി : ബ്ലോക്കുപടി-കോഴഞ്ചേരി റോഡിൽ പുതമണ്ണിലെ ബലക്ഷയം സംഭവിച്ച പാലത്തിൽ കൂടി ഇരുചക്ര വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായി. പാലം ബലക്ഷയം സംഭവിച്ച് ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.70 വർഷത്തിലധികം പഴക്കമുള്ള പുതമൺ പെരുന്തോടിന് കുറുകെയുള്ള പാലത്തിൻ്റെ ഇരുവശത്തും രണ്ടര മീറ്റർ വീതിയിൽ പുതുതായി സ്ലാബ് നിർമ്മിച്ച് 10 വർഷം മുമ്പ് പാലത്തിന് വീതി വർധിപ്പിച്ചിരുന്നു. പാലത്തിൻ്റെ നടുവിലത്തെ ഭാഗം കാലപ്പഴക്കത്തിൽ തകർന്നതിനാൽ ഇവിടം കെട്ടി വേർതിരിച്ച് പാലത്തിന്‍റെ പുതുതായി നിർമ്മിച്ച ഇരു ഭാഗത്തൂടെയും ഇരുചക്ര വാഹനങ്ങൾ മാത്രം കടത്തിവിടും.
പാലം തകർന്നതിനാൽ റാന്നിയിൽ നിന്നും കോഴഞ്ചേരിക്കുള്ള ബസ്സുകൾ ഇപ്പോൾ കീക്കൊഴൂർ-പേരൂച്ചാൽ പാലത്തിലൂടെ മറുകരയിൽ എത്തി ചെറുകോൽപ്പുഴ – റാന്നി റോഡിലൂടെയാണ് പോകുന്നത്. ഇതോടെ കീക്കൊഴൂർ മുതൽ മേലുകര വരെയുള്ള ഭാഗത്തെ യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇവരുടെ യാത്രാ ക്ലേശം ഒഴിവാക്കുന്നതിന് കുറച്ചു ബസ്സുകൾ ചാക്കപ്പാലം വഴി തിരിഞ്ഞ് അന്ത്യാളൻ കാവ് വഴി പുതമൺ മറുകരയിൽ എത്തി കോഴഞ്ചേരിക്ക് പോകാൻ നിർദ്ദേശം നൽകും. ഏകദേശം 10 കി.മീ ദൂരെ അധികം സഞ്ചരിക്കണം എന്നതാണ് ഇതിൻ്റെ പോരായ്മയായി ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നത്. പുതമൺ – വയലത്തല റോഡ് തിങ്കളാഴ്ച മുതൽ ജലവിഭവ വകുപ്പ് പൈപ്പ് ഇടുന്നതിനായി കുഴിക്കുന്നതിനാലാണ് ബസുകൾ ചാക്കപ്പാലം വഴി കടത്തിവിടാൻ നിശ്ചയിച്ചത്.
റാന്നി- കോഴഞ്ചേരി റൂട്ടുകളിൽ പോകുന്ന ടിപ്പർ ലോറികൾ മാമുക്ക് ഭാഗത്തുനിന്ന് തന്നെ തിരിഞ്ഞു പോകാൻ സംവിധാനം ഒരുക്കും. ഇതുവഴി പോകുന്ന ടിപ്പറുകളുടെ യാത്ര രാവിലെ എട്ടു മുതൽ പത്തുമണി വരെയും വൈകിട്ട് മൂന്ന് മണി മുതൽ 5 വരെയും നിരോധിക്കും. വാഹന യാത്രക്കാർക്ക് നേരത്തെതന്നെ ദിശ മാറി പോകുന്നതിനായി ചെറുകോൽപ്പുഴ നെടിയത്ത് ജംഗ്ഷനിലും കീക്കൊഴൂർ പാലത്തിൻ്റെ ഭാഗത്തും സൂചന ബോർഡുകൾ വെയ്ക്കുവാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. തകരാർ സംഭവിച്ച പാലത്തിന്‍റെ വശത്തുകൂടി താൽക്കാലിക പാതയുടെ നിർമ്മാണം ഉൾപ്പെടെ പരിഗണനയിലുണ്ട്.
എംഎൽഎ യെ കൂടാതെ യോഗത്തില്‍ ചെറുകോൽ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ സന്തോഷ്, തഹസിൽദാർ മഞ്ജുഷ, ഡിവൈഎസ്പി ജി സന്തോഷ് കുമാർ , ചീഫ് എൻജിനീയർ പാലം വിഭാഗം എം അശോക് കുമാർ , ചീഫ് എൻജിനീയർ നസീം, റോഡ്സ് എക്സി എൻജിനീയർ അംബിക, അസി. എൻജിനീയർ റീന എന്നിവരും പങ്കെടുത്തു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































