പുതുപ്പള്ളി : കേരളത്തിലെ ഇരുണ്ട കാലഘട്ടം അവസാനിച്ചുവെന്ന് പുതുപ്പള്ളിയിൽ നിന്നുള്ള നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ചർച്ചകൾ തന്റെ വലിയ വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും ജനങ്ങൾ വലിയ ആശ്വാസത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു വ്യക്തിയെയാണ് കേരളത്തിന് മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുന്നത്. പുതുപ്പള്ളിക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയെ ലഭിക്കുമ്പോൾ തന്നെ ഒരു മന്ത്രിയെ ലഭിച്ചതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ താൻ പ്രത്യേകമായി മന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിഐപി സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. തന്റെ പിതാവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ റോഡുകൾ പൊതുജനങ്ങൾക്കായി തുറന്നുകിടക്കുകയായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന് അവിടെ അനാവശ്യ നിയന്ത്രണങ്ങളാണ് ഉള്ളത്. പുതിയ മുഖ്യമന്ത്രി സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും യുഡിഎഫ് ഭരണകാലത്ത് ഇത്തരം അമിത നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുമെന്നും, രമേശ് ചെന്നിത്തല അടക്കമുള്ളവർ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പറഞ്ഞു.






























