ഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് ഡൽഹിയിൽ യൂത്ത് കോൺഗ്രസും എൻഎസ്യുഐയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പരീക്ഷാ ക്രമക്കേടിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് വിദ്യാർത്ഥികൾ ആത്മഹത്യചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ സമ്മർദ്ദം താങ്ങാനാവാതെ ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗോവ എന്നീ സംസ്ഥാനങ്ങളിലായി നാല് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ മികച്ച രീതിയിൽ എഴുതിയ വിദ്യാർത്ഥികൾക്ക് അത് റദ്ദാക്കിയതിലൂടെയുണ്ടായ മാനസിക സമ്മർദ്ദത്തെ അതിജീവിക്കാൻ സാധിച്ചില്ലെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു.
സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരനായ പൂനെയിലെ ഒരു കെമിസ്ട്രി അധ്യാപകനെ സിബിഐ അറസ്റ്റ് ചെയ്തു. എൻടിഎയുടെ ചോദ്യപേപ്പർ തയ്യാറാക്കുന്ന സംഘത്തിൽ ഉൾപ്പെട്ട ഇയാൾ ചോദ്യപേപ്പർ ചോർത്തുകയും സ്വന്തം വസതിയിൽ വെച്ച് വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിങ് നൽകുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 22 ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് പരീക്ഷാ ക്രമക്കേട് നേരിട്ട് ബാധിച്ചിരിക്കുന്നത്. മെയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയതായും അടുത്ത മാസം 21-ന് വീണ്ടും പരീക്ഷ നടത്തുമെന്നുമാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. 2024-ലും സമാനമായ രീതിയിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായതായും വീണ്ടും ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പരാജയമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.






























