തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് വകുപ്പുകൾക്കായുള്ള ചർച്ചകൾ മുന്നണിയിൽ സജീവമാകുന്നു. തിങ്കളാഴ്ച 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പ്രധാന വകുപ്പുകൾക്കായി ഘടകകക്ഷികൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യുഡിഎഫ് കക്ഷികളുടെ യോഗത്തിന് ശേഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിഴിഞ്ഞം തുറമുഖം അടക്കമുള്ള പദ്ധതികളുടെ പ്രാധാന്യം മുൻനിർത്തി തുറമുഖ വകുപ്പാണ് സിഎംപി ആവശ്യപ്പെട്ടിരിക്കുന്നത്. സി.പി ജോണിന്റെ ഈ ആവശ്യം മുന്നണി പരിഗണിക്കുമോ എന്നത് നിർണ്ണായകമാണ്.
ആർഎസ്പിയുടെ ആദ്യ പരിഗണന ജലവിഭവ വകുപ്പിനാണ്. ഇത് ലഭിച്ചില്ലെങ്കിൽ പകരം വൈദ്യുതിയോ ടൂറിസമോ നൽകണമെന്നതാണ് അവരുടെ ആവശ്യം. കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) വളരെ പ്രധാനപ്പെട്ട വകുപ്പുകളായ പൊതുമരാമത്തോ അല്ലെങ്കിൽ റവന്യൂ വകുപ്പോ വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാനുള്ള ആലോചനകളും നടക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വകുപ്പുകളുടെ വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കുക. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയ്ക്ക് മുൻപായി വി.ഡി സതീശൻ ഗവർണർക്ക് കൈമാറുമെന്നും വിവരമുണ്ട്.






























