പുതുശ്ശേരി : കോവിഡ് പ്രതിരോധത്തിൽ വീഴ്ചയുണ്ടായത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തിയ പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കു കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ നൽകേണ്ടി വന്നത് 1.10 ലക്ഷം രൂപയുടെ പിഴ.
ഒരു വർഷത്തിനിടെയാണ് ഇത്രയും ഭീമമായ പിഴ നൽകേണ്ടിവന്നത്. പ്രവർത്തകരിൽനിന്നു പിരിവെടുത്ത് ഇന്നലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നടന്ന പ്രത്യേക അദാലത്തിൽ മുഴുവൻ തുകയും അടച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം നടത്തിയ വകയിലാണു പിഴ ശിക്ഷ. വാക്സിനേഷനിലെ അപാകതകൾ, ഇന്ധന വിലക്കയറ്റം, ശബരിമല, സ്വർണക്കടത്ത്, ടോൾ പിരിവിനെതിരെയുള്ള സമരം, കാർഷിക നയങ്ങൾ, ലക്ഷദ്വീപ്, മരംമുറി, ചെക്പോസ്റ്റിലെ കൈക്കൂലി പിരിവ് തുടങ്ങിയ വിഷയങ്ങളിൽ ഒരു വർഷത്തിനിടെ നാൽപതോളം സമരങ്ങളാണു ബ്ലോക്ക് കോൺഗ്രസിനും മണ്ഡലം കമ്മിറ്റികൾക്കും കീഴിലായി നടന്നത്.
മരുതറോഡ്, പുതുശ്ശേരി, എലപ്പുള്ളി, കൊടുമ്പ് തുടങ്ങിയ പഞ്ചായത്തുകളിലാണു സമര പരിപാടികൾ നടന്നത്. ഇതിൽ കസബ, വാളയാർ പൊലീസ് സ്റ്റേഷനുകൾക്കു കീഴിലാണു കോവിഡ് മാനദണ്ഡം ലംഘിച്ചതിനു കേസെടുത്തിരുന്നത്. ഓരോ മണ്ഡലം പ്രസിഡന്റിന്റെയും പേരിൽ 10 മുതൽ 15 വരെ കേസുകൾ ചാർജ് ചെയ്തിരുന്നെന്നാണ് ആക്ഷേപം.
പല സമരങ്ങളും ആൾക്കൂട്ടം ഒഴിവാക്കി കോവിഡ് മാനദണ്ഡം പാലിച്ചു മുൻകൂട്ടി അറിയിച്ചാണു നടത്തിയതെന്നു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പറയുന്നു. ഇതും വകവയ്ക്കാതെയാണു കോവിഡ് മാനദണ്ഡം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയുള്ള പിഴ ഈടാക്കൽ. എന്നാൽ കോവിഡിന്റെ പേരിൽ സർക്കാരിനെതിരെ ശബ്ദിച്ചവരെ അടിച്ചമർത്താനുള്ള ശ്രമമാണിതെന്നും പ്രതിഷേധ പരിപാടികൾ തുടരുമെന്നും ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ.അനന്തകൃഷ്ണൻ അറിയിച്ചു.