കിയവ് : റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ നാറ്റോയോട് കൂടുതല്‍ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആവശ്യപ്പെട്ട് യുക്രെയ്ന്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി പോളണ്ടില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് യുക്രെയ്ന് വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ഈ ആവശ്യമുന്നയിച്ചത്. മരിയുപോളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് റഷ്യ ആക്രമണം പുനരാരംഭിച്ചു.
യുക്രെയ്ന്റെ ആകാശത്ത് റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നാറ്റോ ‘നോ ഫ്ലൈ സോണ്‍’ പ്രഖ്യാപിക്കണമെന്നും യുക്രെയ്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം റഷ്യയുമായി സമ്പൂര്‍ണ യുദ്ധത്തിനുള്ള പ്രകോപനമാകുമെന്ന് ചൂണ്ടിക്കാട്ടി നാറ്റോ നിരസിച്ചു. ‘നോ ഫ്ലൈ സോണ്‍’ പ്രഖ്യാപിച്ചാല്‍ യുക്രെയ്നുമായി മാത്രമല്ല നാറ്റോയുമായിതന്നെ തങ്ങള്‍ യുദ്ധത്തിന് തയാറാണെന്ന് പുടിന് മുന്നറിയിപ്പ് നല്കി.
നോ ഫ്ലൈ സോണ്‍ ഏര്‍പ്പെടുത്തണമെന്ന തങ്ങളുടെ ആവശ്യം അവഗണിച്ച നാറ്റോ കൂടുതല്‍ വലിയ ആക്രമണങ്ങള്‍ക്കുള്ള പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്ന് യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി പറഞ്ഞു. ‘ഇന്ന് മുതല്‍ സംഭവിക്കുന്ന ഓരോ മരണത്തിനും ഉത്തരവാദികള്‍ നിങ്ങളാണ്. നിങ്ങളുടെ ദൗര്‍ബല്യവും നിങ്ങളുടെ അനൈക്യവുമാണ് അതിനു കാരണം” -അദ്ദേഹം പറഞ്ഞു.
നോ ഫ്ലൈ സോണ്‍ ഏര്‍പ്പെടുത്തുകയെന്നാല്‍ ആണവ ശക്തിയായ റഷ്യയുമായി സമ്പൂര്‍ണ യുദ്ധത്തിനുള്ള പ്രകോപനമാകുമെന്നാണ് നാറ്റോ മേധാവി ജെന്‍സ് സ്റ്റാല്‍ട്ടന്‍ബെര്‍ഗ് പറയുന്നത്. ‘അതിന് യുക്രെയ്ന് വ്യോമമേഖലയിലേക്ക് നാറ്റോയുടെ യുദ്ധ വിമാനങ്ങള്‍ അയക്കേണ്ടി വരും. പിന്നാലെ റഷ്യന്‍ വിമാനങ്ങളെ വെടിവെച്ചിടേണ്ടി വരും. നാറ്റോ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തെങ്കിലും അതിന് മുതിരേണ്ട എന്നായിരുന്നു തീരുമാനം” -നാറ്റോ മേധാവി വ്യക്തമാക്കി.
നോ ഫ്ലൈ സോണ്‍ നടപ്പാക്കാനുള്ള നാറ്റോ നീക്കം സായുധ സംഘര്‍ഷമായി മാത്രമേ ഞങ്ങള്‍ പരിഗണിക്കുകയുള്ളുവെന്നാണ് പുടിന് പറയുന്നത്. ‘അത് യാഥാര്‍ഥ്യമായാല്‍ യൂറോപ്പിന് മാത്രമല്ല അഖില ലോകത്തിനും വന്‍ ദുരന്തമായിരിക്കും ഫലം. യുക്രെയ്ന് നേതൃത്വം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് (റഷ്യന്‍ അധിനിവേശത്തെ ചെറുക്കുന്നത്) തുടര്‍ന്നാല്‍ അവരുടെ രാഷ്ട്ര പദവി തന്നെ അപകടത്തിലാകും. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ സ്വയം തന്നെ പഴിക്കേണ്ടി വരും. ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരിക്കുന്ന വെയര്‍ഹൗസുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും തകര്‍ക്കുന്നതിന് സമയമെടുക്കും. ഈ ദൗത്യമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്” പുടിന് പറഞ്ഞു.
റഷ്യന്‍ അധിനിവേശ സേന കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ യുക്രെയ്ന് നഗരങ്ങള്‍ മാനുഷിക ദുരന്തത്തിന്റെ വക്കില്‍. തെക്കന്‍ നഗരമായ മരിയുപോളില്‍ പ്രഖ്യാപിച്ച ഭാഗിക വെടിനിര്‍ത്തല്‍ പാളിയതോടെ നഗരം അപകടമുനമ്പിലാണ്. നഗരവാസികളെ ഒഴിപ്പിക്കാന്‍ ശനിയാഴ്ച പകല്‍ അഞ്ചുമണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താമെന്നായിരുന്നു റഷ്യന്‍ വാഗ്ദാനം.എന്നാല്‍ ഈ സമയത്തും റഷ്യ ഷെല്ലിങ് തുടര്‍ന്നുവെന്നും ഒഴിപ്പിക്കല്‍ സാധ്യമായില്ലെന്നും മരിയുപോള്‍ നഗര ഭരണകൂടം വ്യക്തമാക്കി.
ദിവസങ്ങളായി ആക്രമണം തുടരുന്ന മരിയുപോളിലും സമീപ നഗരമായ വോള്‍നോവാഖയിലും ജനങ്ങളെ ഒഴിപ്പിക്കാനും വൈദ്യസഹായമെത്തിക്കാനും സൗകര്യം ഒരുക്കണമെന്ന് വെള്ളിയാഴ്ച യുക്രെയ്ന് ആവശ്യപ്പെട്ടിരുന്നു. മാനുഷിക ഇടനാഴി അനുവദിക്കണമെന്ന മരിയുപോള്‍ മേയര്‍ വാദിം ബോയ്ഷെങ്കോയുടെ ടെലിവിഷന്‍ സന്ദേശം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ദിവസങ്ങളായി വെള്ളവും വൈദ്യുതിയും ഇല്ലാതെ ബുദ്ധിമുട്ടുകയാണ് മരിയുപോള്‍ നഗരം.
റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്കുള്ള ആഹാരവും മരുന്നും ഏതാണ്ട് തീര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് അഞ്ചുമണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താമെന്ന് ശനിയാഴ്ച രാവിലെ റഷ്യന്‍ സൈന്യം സമ്മതിച്ചത്. മോസ്കോ സമയം രാവിലെ 10ന് വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന അറിയിപ്പും പിറകെ വന്നു. പക്ഷേ, റഷ്യന്‍ വാഗ്ദാനം കടലാസില്‍ മാത്രമായിരുന്നുവെന്നും ഇടതടവില്ലാതെ ഷെല്ലിങ് തുടര്‍ന്നുവെന്നും യുക്രെയ്ന് ആരോപിച്ചു. നഗരം വിടാനൊരുങ്ങിയ സിവിലിയന്മാരോട് തിരികെ ഷെല്‍ട്ടറുകളിലേക്ക് മടങ്ങാനും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ കാത്തിരിക്കാനും സിറ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുക്രെയ്ന് ‘ദേശീയവാദി’കളാണ് നഗരവാസികളെ തടഞ്ഞതെന്ന് റഷ്യ തിരിച്ചടിച്ചു.
• ആക്രമണം ഒഡേസയിലേക്കും
ചെര്‍ണിവ് നഗരത്തിന് മേല്‍ ശനിയാഴ്ച കനത്ത ബോംബാക്രമണം ഉണ്ടായി. തലസ്ഥാനമായ കിയവിന് നേര്‍ക്ക് നീങ്ങിയ റഷ്യന്‍ സൈനിക വ്യൂഹം നാലാംദിനവും പഴയ നില തന്നെ തുടര്‍ന്നു. നഗരത്തിന് 30 കി.മീ അകലെ തമ്ബടിച്ചിരിക്കുകയാണ് സൈനിക വ്യൂഹം. യുക്രെയ്ന് സൈന്യവുമായി ഇവിടെ കനത്ത പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തെക്കന്‍ തീരമേഖല സമ്പൂര്‍ണമായി നിയന്ത്രണത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ഒഡേസ നഗരത്തിലേക്കും റഷ്യന്‍ ആക്രമണം കഴിഞ്ഞ മണിക്കൂറുകളില്‍ വ്യാപിപ്പിച്ചു. അധിനിവേശം തുടങ്ങിയ ശേഷം അഭയാര്‍ഥികളായവരുടെ എണ്ണം 15 ലക്ഷമായി. മാര്‍ച്ച് എട്ട് മുതല്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെക്കുകയാണെന്ന് റഷ്യയുടെ ദേശീയ വിമാന കമ്പനിയായ എയ്റോഫ്ലോട്ട് അറിയിച്ചു. സഖ്യരാഷ്ട്രമായ ബെലാറുസിലേക്കുള്ള സര്‍വീസുകള്‍ മാത്രം തുടരും.
റഷ്യന്‍ അതിര്‍ത്തിയിലെ സുമി നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലില്‍ ആശങ്ക തുടരുന്നു. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദ്യാര്‍ഥികള്‍ക്ക് പുറത്തേക്കുകടക്കുന്നതിനും സുരക്ഷിത ഇടനാഴിയൊരുക്കാനുമായി വെടിനിര്‍ത്തലിന് ഇരു സര്‍ക്കാറുകളിലും കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
വിദ്യാര്‍ഥികള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുക്കണം. ഇപ്പോള്‍ കഴിയുന്ന ഷെല്‍ട്ടറുകളില്‍ നിന്നു പുറത്തിറങ്ങരുത്. വിദ്യാര്‍ഥികള്‍ സ്വമേധയ അതിര്‍ത്തിയിലേക്ക് പോകരുതെന്നും ബങ്കറുകളില്‍തന്നെ തുടരണമെന്നും വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയുടെ സഹായം ലഭിക്കാത്തതിനാല്‍ സ്വന്തമായി അതിര്‍ത്തിയിലേക്ക് നീങ്ങുകയാണെന്നും വ്യക്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു.
































