തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം. പി.വി അൻവർ എം.എല്‍.എ നടത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിലാണ് അന്വേഷണം. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് പ്രതിപക്ഷ നേതാവിനെതിരെ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ചുമതല വിജിലൻസ് ഡിവൈ.എസ്.പി സി. വിനോദ് കുമാറിന് നൽകി.
കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്നാണ് നിയമസഭയിൽ പി വി അൻവർ എം.എല്‍.എ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരിൽ നിന്ന് 150 കോടി സതീശന് ലഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. അവിടെ നിന്ന് പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളിലും ആംബുലൻസുകളിലുമായി കൈമാറി.
കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. കർണാടകയിലെ ഐ.ടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ എതിർത്തത്. കെ സി വേണുഗോപാലുമായി ഇവർ ഗൂഢാലോചന നടത്തി. മുഖ്യമന്ത്രി സ്ഥാനമാണ് വി.ഡി സതീശന് ഓഫറെന്നും പി.വി അന്‍വര്‍ പറഞ്ഞിരുന്നു.





























