പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ കുമ്പഴയില്‍ ഭൂമാഫിയാ പിടിമുറുക്കി. പൊതുമരാമത്ത് റോഡും കയ്യേറി അധീനതയിലാക്കി. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ പണിയും ഇവര്‍ തടസ്സപ്പെടുത്തി. റോഡിന്റെ സൈഡില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതും ഇവര്‍ തടഞ്ഞു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ മൌനം പാലിക്കുകയാണ്. കുമ്പഴ ജംഗ്ഷനിലെ റിയല്‍ എസ്റ്റേറ്റ് ലോബിയില്‍പ്പെട്ട ചില വ്യാപാരികളാണ് ഇതിനുപിന്നില്‍. കോടികളുടെ കള്ളപ്പണമാണ് ഇവര്‍ കുമ്പഴയില്‍ ഒഴുക്കുന്നത്.
പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ പണി കുമ്പഴയില്‍ ഒരു സൈഡ് മാത്രമേ നടക്കുന്നുള്ളൂ. ജംഗ്ഷനില്‍ മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന്റെ വഞ്ചി ഇരിക്കുന്ന സൈഡില്‍ ഇവിടുത്തെ ചില വ്യാപാരികളാണ് റോഡ് നിര്‍മ്മാണം തടഞ്ഞിരിക്കുന്നത്. വഞ്ചിയോട് ചേര്‍ന്നാണ് ബാബു കോഫീ വര്‍ക്സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപന ഉടമയുടെതാണ് ഈ കെട്ടിടവും. 30 വര്‍ഷം മുമ്പാണ് ബാബു ഈ കെട്ടിടം വാങ്ങുന്നത്. ആദ്യ ഉടമ റോഡ് പുറമ്പോക്ക് കൂടി കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചത്. ഭാവിയില്‍ ഇത് സര്‍ക്കാര്‍ ഒഴിപ്പിക്കാതിരിക്കുവാന്‍ ആദ്യ ഉടമ മലയാലപ്പുഴ അമ്പലത്തിന് കാണിക്കവഞ്ചി സ്ഥാപിക്കുവാന്‍ ഈ കെട്ടിടത്തിന്റെ റോഡിലേക്ക് അഭിമുഖമായിരിക്കുന്ന മൂലഭാഗം നല്‍കി. റാന്നി റോഡിന്റെ ഭാഗവും മലയാലപ്പുഴ റോഡിന്റെ ഭാഗവും സംരക്ഷിക്കുകയായിരുന്നു ലക്‌ഷ്യം. ഇതെല്ലാം വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ബാബു ഈ കെട്ടിടം വിലക്ക് വാങ്ങിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പേ ഹൈവേക്കുവേണ്ടി കെ.എസ്.ടി.പി കല്ലിട്ട് അതിര് തിരിച്ചിട്ടുണ്ട്. ഇവിടെ ഈ കെട്ടിടത്തിന്റെ പുറം ചുവരിനോട് ചേര്‍ന്നാണ് കല്ല് കിടക്കുന്നത്. ഈ കല്ല് കിടക്കുന്നതുവരെ സ്ഥലം സര്‍ക്കാരിന്റെയാണ്. എന്നാല്‍ ഇവിടെ നിര്‍മ്മാണം നടത്താന്‍ പാടില്ലെന്നാണ് കട ഉടമയുടെ പക്ഷം. ഏറെ തര്‍ക്കത്തിനൊടുവില്‍ കെ.എസ്.ടി.പി അധികൃതര്‍ എത്തി ഇവിടെ ബലമായി പണി തുടങ്ങി ഓട നിര്‍മ്മിച്ചു. എന്നാലും ഇവിടെ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. റോഡിന്റെ പണിയും നടക്കുന്നില്ല. റോഡ് നിര്‍മ്മാണത്തില്‍ ആരാധനാലയങ്ങള്‍ തടസ്സമാകില്ലെന്ന കോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ കാണിക്കവഞ്ചി അവിടെനിന്നും മാറ്റുന്നതിന് തടസ്സമില്ല. വിശ്വാസികളും ക്ഷേത്ര അധികൃതരും അതിനു തയ്യാറുമാണ്. എന്നാല്‍ അതിനു വിഘാതമായി ഇപ്പോള്‍ നിലകൊള്ളുന്നത് ഇതര മതവിശ്വാസികളായ മൂന്നു കെട്ടിട ഉടമകളാണ്. ഇതില്‍ രണ്ടുപേര്‍ വ്യാപാരികളാണ്.
തൊട്ടടുത്തുള്ള അശോകാ ബേക്കറി പ്രവര്‍ത്തിക്കുന്ന കെട്ടിടം ശങ്കരത്തില്‍ യോഹന്നാന്‍ കൊറെപ്പിസ്കൊപ്പായുടെയാണ്. ഈ കെട്ടിടത്തിന്റെ വരാന്തയുടെ ഭാഗങ്ങള്‍ റോഡിന്റെ ഭാഗമാകും. 12 വര്‍ഷം മുമ്പാണ് ഈ കെട്ടിടം ശങ്കരത്തില്‍ യോഹന്നാന്‍ കൊറെപ്പിസ്കൊപ്പാ വാങ്ങുന്നത്. അതായത് ഹൈവേക്കുവേണ്ടി സ്ഥലം അളന്നുതിരിച്ചു കല്ലിട്ടതിനു ശേഷം. ഉടമയായ വൈദികന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരനാണ് കെട്ടിടത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. ഈ കെട്ടിടത്തിന്റെ വരാന്തയും വിട്ടുകൊടുക്കുവാന്‍ ഉടമ തയ്യാറായിരുന്നില്ല. ഇവിടെയും ബലമായി ഓട നിര്‍മ്മിക്കുകയായിരുന്നു.
മറ്റൊരു വ്യാപാര സ്ഥാപനം മാതാ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ്. കുമ്പഴ മേലേല്‍ ജയിംസ് ആണ് ഈ സ്ഥാപനത്തിന്റെയും കെട്ടിടത്തിന്റെയും ഉടമ. ഇവിടെയാണ് പ്രശ്നം രൂക്ഷമായി നിലനില്‍ക്കുന്നത്. ഇവിടെ ഓട പണിയുവാനോ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ കഴിഞ്ഞിട്ടില്ല. പണി തുടങ്ങുമ്പോള്‍ എല്ലാം തന്നെ തര്‍ക്കവുമായി ഉടമ രംഗത്തെത്തും. എന്നാല്‍ ഇദ്ദേഹത്തെ സഹായിക്കുവാന്‍ നാട്ടുകാരോ സമീപത്തെ വ്യാപാരികളോ ഇല്ല എന്നതാണ് വിചിത്രം. വ്യാപാരി വ്യവസായി സംഘടനയും ഇദ്ദേഹത്തിന്റെ നടപടിയെ തുണച്ചില്ല. റോഡ് പണി നടക്കുന്നതിനാല്‍ പൈപ്പുകള്‍ എല്ലാം തകരാറിലായി മിക്ക സ്ഥലത്തും കുടിവെള്ളം ലഭിക്കാതെയായിട്ട് മാസങ്ങളായി. പാത പണിയോടൊപ്പം പുതിയ പൈപ്പ് സ്ഥാപിക്കുന്ന നടപടിയും തുടങ്ങി. എന്നാല്‍ ഈ സ്ഥാപനത്തിന്റെ മുമ്പില്‍ പൈപ്പ് സ്ഥാപിക്കുവാന്‍ ഇദ്ദേഹം സമ്മതിച്ചില്ല. പണിക്കാരെ കയ്യേറ്റം ചെയ്യുവാനും ശ്രമിച്ചുവെന്ന് നാട്ടുകാര്‍ രോഷത്തോടെ പറയുന്നു.
ഈ സ്ഥാപനത്തിന്റെ വാരാന്തയുടെ കുറച്ചുഭാഗം മാത്രമാണ് റോഡിനുവേണ്ടി പോകുന്നത്. ഈ ഭാഗമാകട്ടെ സര്‍ക്കാര്‍ സ്ഥലവുമാണ്. പര്‍ത്തലപ്പാടിയില്‍ കുഞ്ഞുമോന്‍ എന്നയാളോട് അഞ്ചു വര്‍ഷം മുമ്പാണ് ജയിംസും സുഹൃത്തുക്കളായ കച്ചവടക്കാരും ചേര്‍ന്ന് ഈ കെട്ടിടം വിലക്ക് വാങ്ങിയത്. ഹൈവേ നിര്‍മ്മാണത്തിന് കെ.എസ്.ടി.പി സ്ഥലം അളന്നുതിരിച്ച് കല്ല് സ്ഥാപിച്ചതും കണ്ടിട്ടാണ് ഈ കെട്ടിടം റിയല്‍ എസ്റ്റേറ്റ് ലോബി വാങ്ങിയത്. ഇതിന്റെ പേരില്‍ വിലയും കുറച്ചാണ് വാങ്ങിയത്. കെട്ടിടവും വസ്തുവും വാങ്ങി മറിച്ചുവില്‍ക്കുന്ന ഗ്രൂപ്പായിരുന്നു ഇവര്‍. കെട്ടിടം വാങ്ങിയതോടെ കൂടെയുള്ള പങ്കുകാരുടെ പണം നല്‍കി ജെയിംസ് കെട്ടിടം സ്വന്തമാക്കി. തുടര്‍ന്ന് മാതാ ഹൈപ്പര്‍ മാര്‍ക്കറ്റും അടുത്തനാളില്‍ പ്രവര്‍ത്തനം തുടങ്ങി. കെട്ടിടത്തിന്റെ വരാന്തയും ടെറസും എല്ലാം കെട്ടിയടച്ചു കടയുടെ ഭാഗമാക്കിയിരുന്നു. കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലത്തേക്ക് ഇറക്കിയാണ് എ.സി.പി ഉപയോഗിച്ച് കെട്ടിടം മോടി പിടിപ്പിച്ചത്. റോഡിലേക്ക് ഇറക്കിയുള്ള നിര്‍മ്മിതി അന്നേ സമീപത്തെ വ്യാപാരികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു . എന്നാല്‍ അതൊന്നും സാരമില്ലെന്നും എം.എല്‍.എ തന്റെ സ്വന്തം ആളാണെന്നും ജയിംസ് മറുപടി പറഞ്ഞുവെന്നാണ് ജനസംസാരം.
കട തുടങ്ങിയപ്പോള്‍ തന്നെ മുന്‍ വശത്തുള്ള സര്‍ക്കാര്‍ സ്ഥലം കയ്യേറി ടൈല്‍സ് വിരിച്ച് ഇയാള്‍ സ്വന്തമാക്കി. പിന്നില്‍ പത്തനംതിട്ട നഗരസഭയുടെ ഓപ്പണ്‍ എയര്‍ സ്റ്റേഡിയമാണ്. ഇയാളുടെ കടയിലേക്ക് സ്റ്റെപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് നഗരസഭയുടെ സ്ഥലം കയ്യേറിയാണ്. ഇതിന് നഗരസഭയിലെ ചിലരുടെ ഒത്താശയും ഉണ്ടെന്ന് പറയുന്നു. ഹൈപ്പര്‍ മാര്‍ക്കറ്റിനു വേണ്ട പാര്‍ക്കിംഗ് സൗകര്യം ഇല്ലെന്നുമാത്രമല്ല ഒരു സ്കൂട്ടറിനു പോലും ഇവിടെ പാര്‍ക്കിംഗ് സൗകര്യം നിലവിലില്ല. അഗ്നിശമനസേന നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും ഇവിടെ പാലിച്ചിട്ടില്ല. മതിയായ അനുമതികള്‍ ഇല്ലാതെയാണ് നഗരസഭ ഈ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയതെന്നും ഇതില്‍ വന്‍ അഴിമതിയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കടയുടമയുടെ സ്ഥലം ഒന്നും നഷ്ടപ്പെടുന്നില്ല ഇവിടെ. വ്യാപാര സ്ഥാപനത്തിനും നഷ്ടമുണ്ടാകുന്നില്ല. പൊതുസ്ഥലം കയ്യേറിയത് വിട്ടുകൊടുക്കാത്തതാണ് ഇവിടെ തര്‍ക്കത്തിനു കാരണം. അതുകൊണ്ടുതന്നെയാണ് മറ്റുള്ള വ്യാപാരികളും വ്യാപാര സംഘടനകളും ഇയാള്‍ക്ക് പിന്തുണ നല്‍കാത്തത്. കയ്യേറിയ സര്‍ക്കാര്‍ സ്ഥലത്തിന് നഷ്ടപരിഹാരം വേണമെന്നാണ് മേലേല്‍ ബില്‍ഡിംഗ് ഉടമ ജയിംസിന്റെ വിചിത്രമായ വാദം. റോഡ് പണി പാതിവഴിയില്‍ കിടക്കുന്നതോടെ സമീപത്തെ വ്യാപാരികളും ബുദ്ധിമുട്ടിലായി. ചള്ളയും വെള്ളവും കിടക്കുന്നതിനാല്‍ കടകളിലേക്ക് കടക്കുവാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ്. ഓട്ടോ – ടാക്സി തൊഴിലാളികളും വലിയ പ്രതിഷേധത്തിലാണ്.
കോടികള്‍ ചെലവഴിക്കുന്ന പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ പണി കുമ്പഴയില്‍ തടസ്സപ്പെടുത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കുന്നില്ല. ജനങ്ങള്‍ പരാതി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണ്. പത്തനംതിട്ട നഗരസഭയിലെ ഇടതുപക്ഷ കൌണ്‍സിലറും സമീപത്തെ വ്യാപാരിയുമായ എ അഷറഫ് മാത്രമാണ് പ്രതിഷേധത്തിന് ജനങ്ങളോടൊപ്പം ഉള്ളത്. ആറന്മുള എം.എല്‍.എയും ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയുമായ വീണാ ജോര്‍ജ്ജ് ഇക്കാര്യത്തില്‍ മൌനം പാലിക്കുകയാണെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. വീണാ ജോര്‍ജ്ജിനെ പിന്തുണയ്ക്കുന്ന ഓര്‍ത്തഡോക്സ് സഭയില്‍പ്പെട്ടവരാണ് തര്‍ക്കവുമായി മുന്നില്‍ നില്‍ക്കുന്നവര്‍ എന്നതും ഏറെ ശ്രദ്ധേയമാണ്.