ദോഹ : വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചുകൊണ്ട് ഖത്തർ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരി 18-ന് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ സൗകര്യാർത്ഥം പ്രവൃത്തി സമയത്തിൽ ഇളവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ പ്രവൃത്തി സമയ പ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ആഴ്ചയിൽ 36 മണിക്കൂറായി ഖത്തർ തൊഴിൽ മന്ത്രാലയം കുറച്ചു. ഇതനുസരിച്ച് പ്രതിദിനം പരമാവധി ആറ് മണിക്കൂർ മാത്രമാണ് പ്രവൃത്തി സമയം.
എല്ലാ വിഭാഗം ജീവനക്കാർക്കും ഈ ഇളവ് ബാധകമാണ്. ജോലിയുടെ സ്വഭാവമനുസരിച്ച് ജീവനക്കാരുടെ ഷിഫ്റ്റുകളിൽ മാറ്റം വരുത്താൻ കമ്പനികൾക്ക് അനുവാദമുണ്ട്. നിശ്ചയിച്ചിട്ടുള്ള സമയത്തിൽ കൂടുതൽ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പാടില്ല. നിയമം ലംഘിച്ച് ജീവനക്കാരെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജോലി സമയം കുറഞ്ഞാലും ജീവനക്കാരുടെ വേതനം കുറയ്ക്കാൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.





























