ന്യൂഡൽഹി : ബെംഗളുരുവിലെ പുതിയ പ്ലാന്റിൽ ഉത്പാദിപ്പിച്ച കോവാക്സിന്റെ ആദ്യ രണ്ട് ബാച്ചുകളുടെ ഗുണനിലവാരത്തിലുണ്ടായ പ്രശ്നങ്ങളാണ് വാക്സിൻ വിതരണത്തെ ബാധിച്ചതെന്ന് സർക്കാർ വാക്സിനേഷൻ പാനൽ തലവൻ ഡോക്ടർ എൻ.കെ അറോറ.
അതേസമയം പുതിയ പ്ലാന്റിൽ നിർമ്മിച്ച ആദ്യ രണ്ട് ബാച്ചിൽ മാത്രമാണ് ഗുണനിലവാരം സംബന്ധിച്ച പ്രശ്നമുണ്ടായിരുന്നതെന്നും മൂന്ന്, നാല് ബാച്ചുകളിൽ ഉത്പാദിപ്പിച്ച വാക്സിനുകൾക്ക് ഈ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവാക്സിൻ ഉല്പാദനം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവർ ബെംഗളുരുവിൽ പുതിയ പ്ലാന്റ് ആരംഭിച്ചു. ഇതുകൂടാതെ മൂന്ന് പൊതുമേഖലാസ്ഥാപനങ്ങളും ഉല്പാദനം വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ഭാരത് ബയോടെക്കിൽ നിന്ന് 10-12 കോടി ഡോസ് വാക്സിനാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്.
ബെംഗളുരുവിലെ പ്ലാന്റ് ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമാണ പ്ലാന്റുകളിലൊന്നാണ്. എന്നാൽ ബെംഗളുരുവിലെ വാക്സിൻ നിർമാണത്തിൽ സംഭവിച്ച പാളിച്ച തിരിച്ചടിയായി. അടുത്ത നാല് -ആറ് ആഴ്ചയ്ക്കുളളിൽ വാക്സിൽ ഉല്പാദനം വർധിപ്പിക്കാൻ ഭാരത് ബയോടെക്കിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടർ അറോറ പറഞ്ഞു. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ വാക്സിൻ ഡോസ് വിതരണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറോടെ മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ പ്രായപൂർത്തിയായവരിലെ വാക്സിൻ വിതരണം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനിടയിലാണ് നിർമാണത്തിലുണ്ടായ ഗുണനിലവാര തകർച്ച തിരിച്ചടിയായത്.
നിലവിലെ അവസ്ഥയിൽ പ്രതിദിനം ഒരുകോടി ഡോസ് വാക്സിൻ എന്ന നിലയിൽ ഒരു മാസം മുപ്പത് കോടി ഡോസ് വിതരണം ചെയ്താൽ മാത്രമേ ഡിസംബറിൽ ലക്ഷ്യത്തിലെത്താൻ കഴിയൂ. അതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.