തൃശൂര്‍ : മണ്ണ് – മണല്‍ മാഫിയ ബന്ധത്തില്‍ പിടിയിലായവര്‍ കൂടാതെ കൂടുതല്‍ പേരുണ്ടായിരുന്നതായി സൂചന. കൂടുതല്‍ പൊലീസുകാരെ നിരീക്ഷണത്തിലുമുള്പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുന്നംകുളം, എരുമപ്പെട്ടി സ്റ്റേഷനുകളിലെ എ.എസ്.ഐ അടക്കമുള്ള ഏഴ് പോലീസുകാരെയാണ് മണ്ണ് മാഫിയ സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തതായി കണ്ടെത്തി കമീഷണര്‍ സസ്പെന്‍ഡ് ചെയ്ത്തത്. അന്വേഷണത്തില്‍ ഇപ്പോള്‍ പിടിയിലായവരെ കൂടാതെ മാഫിയയുമായി ഏറെ അടുപ്പമുള്ളവര്‍ ഉണ്ടായിരുന്നുവെന്നും ഇവരെ ബോധപൂര്‍വം ഒഴിവാക്കിയതാണെന്നും ആക്ഷേപമുണ്ട്. നടപടിയെടുത്ത പോലീസുകാരുടെയും മണ്ണ് കടത്ത് സംഘങ്ങളുടെയും മൊബൈല്‍ ഫോണുകളിലെ നമ്പറുകളിലുള്ള വിശദമായ പരിശോധനയില്‍ മാഫിയ ബന്ധം ആഴത്തിലും പഴക്കമുള്ളതാണെന്നുമാണ് പറയുന്നത്. ജില്ലയിലെ മണ്ണ് മാഫിയ ബന്ധത്തിന് ഏറെ പഴക്കമുണ്ട്. പോലീസിലെ ചിലരെ ഒതുക്കാനും മണ്ണ് മാഫിയ കൂട്ടുകെട്ടിനെ ഉപയോഗിച്ച ചരിത്രം ജില്ലക്കുണ്ട്. 2012 ല്‍ വാടാനപ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാജ മണല്‍ക്കടത്തിനെ പൊളിച്ചത് ഹൈകോടതിയാണ്. മണ്ണ് മാഫിയ സംഘത്തിലുള്‍പ്പെട്ട മേലുദ്യോഗസ്ഥര്‍ക്ക് വഴങ്ങാതിരുന്ന കീഴുദ്യോഗസ്ഥനെ ഒതുക്കിയത് മണല്‍ക്കടത്ത് വെച്ചായിരുന്നു.
പോലീസുകാരന് നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈകോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സിറ്റി പരിധിയില്‍ തന്നെ മണ്ണുത്തിയിലും മണ്ണ് മാഫിയ ബന്ധം പുറത്ത് വന്നിരുന്നു. ഇപ്പോള്‍ കുന്നംകുളം, എരുമപ്പെട്ടി സ്റ്റേഷനുകളിലെ ഏഴ് പേരെ സസ്പെന്‍ഡ് ചെയ്ത് സംഭവത്തില്‍ 13 പോലീസുകാര്‍ക്കെതിരെയുള്ള തെളിവുകളാണ് ലഭിച്ചതെന്നാണ് പറയുന്നത്. ഏഴ് പേരെ മാത്രം ശിക്ഷിച്ച് ആറ് പേരെ രക്ഷപ്പെടുത്തുകയായിരുന്നു. നടപടിയെടുത്തവരേക്കാള് ബന്ധവും അടുപ്പവും ഇവരുമായിട്ടായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ചങ്ങാത്തമുള്ളവരുമാണ് ഒഴിവാക്കപ്പെട്ടവരെന്ന് പറയുന്നു. മണ്ണ് കടത്ത് സംഘത്തിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ ഇപ്പോഴും സര്‍വിസില്‍ തുടരുന്ന പോലീസുകാരുടെ വിളികളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ണുകടത്ത് സംഘത്തിന് സ്റ്റേഷനില്‍ നിന്നുള്ള വിവരങ്ങളും പരിശോധന നടക്കുന്ന സ്ഥലങ്ങളും പിടിക്കാതിരിക്കാന്‍ പോകേണ്ട വഴികളുമടക്കമുള്ളവയുടെ നിര്‍ദേശങ്ങള്‍ പോലീസായിരുന്നു നല്‍കിയിരുന്നതെന്നാണ് പറയുന്നത്.





























