കൊച്ചി : കുര്‍ബാന ഏകീകരണത്തില്‍ മാര്‍പാപ്പയുടെ അന്ത്യശാസനത്തിനിടെ എറണാകുളം – അങ്കമാലി രൂപതയില്‍ എതിര്‍പ്പുയരുന്നു. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു വിഭാഗം വൈദികര്‍ എറണാകുളം ബിഷപ്പ് ഹൗസില്‍ യോഗം ചേരുകയാണ്. കത്തിന്റെ വിശ്വാസ്യതയിലും വൈദികര്‍ സംശയം ഉന്നയിക്കുന്നുണ്ട്. ഈസ്റ്ററിന് മുന്‍പ് കുര്‍ബാന ഏകീകരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോപ്പിന്റെ കത്ത്. ജനാഭിമുഖ കുര്‍ബാനക്ക് പകരം അള്‍ത്താര അഭിമുഖ കുര്‍ബാന നടപ്പാക്കണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിരിക്കുന്ന നിര്‍ദേശം.
എറണാകുളം അങ്കമാലി അതിരൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ്, ബിഷപ്പിന്റെ വികാരി, അതിരൂപതയിലെ വൈദികര്‍, സന്യസ്തര്‍, അല്‍മായ വിശ്വാസികള്‍ എന്നിവര്‍ക്കാണ് പോപ്പിന്റെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാന നടപ്പാക്കണം. പുരോഹിതര്‍ക്കുള്ള ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ടാണ് കത്ത്. ഏകീകൃത രീതി നടപ്പാക്കാത്തത് ഖേദകരമെന്നും കത്തില്‍ പറയുന്നു. മറ്റു രൂപതകള്‍ കുര്‍ബാന ഏകീകരണം നടപ്പാക്കിയപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപത പിന്നോട്ടുപോയത് സ്വയം വിലയിരുത്തണമെന്നും പരാമര്‍ശമുണ്ട്. സിറോ മലബാര്‍ സഭയിലെ 34 രൂപതകളാണ് ഇതിനകം ഏകീകൃത രീതിയിലേക്ക് മാറിയിട്ടുള്ളത്. കുര്‍ബാന ഏകീകരണത്തിനെതിരെ പ്രതിഷേധം തുടര്‍ന്നുവരുന്നതിനിടെയാണ് മാര്‍പാപ്പയുടെ കത്ത്.





























