മല്ലപ്പള്ളി: സംസ്ഥാനത്തെ മികച്ച സപ്ലൈ ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട മല്ലപ്പള്ളി താലൂക്കിലെ സപ്ലൈ ഓഫീസർ ആർ.അഭിമന്യു വിരമിച്ചു.
പൊതുവിതരണ വകുപ്പ് വജ്രജൂബിലി ആഘോഷ വേദിയിൽ ഇക്കാര്യം പ്രഖ്യാപിക്കുമ്പോൾ മല്ലപ്പള്ളി മറികടന്നത് 84 ഓഫീസുകളെ. അവസാന പരിഗണനയിൽ തൊടുപുഴ, ഇരിട്ടി എന്നിവ കൂടി ഉണ്ടായിരുന്നെങ്കിലും അവരും പിന്നിലായി.
ചരിത്ര നേട്ടത്തിലേക്ക് നയിച്ചത് ഓഫീസ് ജീവനക്കാരുടെയും റേഷൻ കട ഉടമകളുടെയും കൂട്ടായ പ്രവർത്തനമാണ്. റേഷൻ കാർഡുള്ള 39,946 കുടുംബങ്ങളുണ്ട്. 90 റേഷൻ കടകളും. പൊതുജനങ്ങളുടെ അപേക്ഷകളോ പരാതികളോ വൈകിട്ട് 4.30 -ന് മുൻപ് കിട്ടിയാൽ കഴിയുന്നതും അഞ്ച് മണിക്കകം തീർപ്പ് കൽപ്പിച്ച് നടപടിയെടുക്കുന്ന ശീലമാണ് മല്ലപ്പള്ളി സപ്ലൈ ഓഫീസിൽ. സ്പെഷ്യൽ അരി ഉള്ള മാസങ്ങളിൽ 30 ലക്ഷം രൂപ വരെ സർക്കാരിലേക്ക് അടക്കാനുണ്ടാകും. റേഷനിങ്ങ് ഇൻസ്പെക്ടർമാരടക്കം നന്നായി പരിശ്രമിക്കും. റേഷൻ കടക്കാർ സഹകരിക്കും. ഒരു രൂപ പോലും ബാക്കി വയ്ക്കാതെ പൂർണമായി അടയ്ക്കും. മുൻഗണന കാർഡുകളിലെ 54,317 അംഗങ്ങളുടെയും ആധാർ ബന്ധിപ്പിച്ചുകഴിഞ്ഞു. ഇങ്ങനെ 100 ശതമാനം നേട്ടത്തിന്റെ പട്ടിക തന്നെയുണ്ട് മല്ലപ്പള്ളി സപ്ലൈ ഓഫീസിന്.
പൊതുജനത്തിന്റെ പരാതികൾ കുറവ്, ഉള്ളവ പരിഹരിച്ചതിലെ വേഗം, ഫയലുകൾ തീർപ്പാക്കുന്നതിലെ കൃത്യത എന്നിവയടക്കം കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പ്രത്യേക സംഘമെത്തി സപ്ലൈ ഓഫീസുകളിൽ പരിശോധിച്ചിരുന്നു. ജില്ലയിൽ നിന്ന് നിർദ്ദേശിച്ചത് മല്ലപ്പള്ളിയെയായിരുന്നു. സംസ്ഥാന തലത്തിൽ നടന്ന സൂക്ഷ്മപരിശോധനയിലും മികവിൽ മുന്നിലെത്തിയതോടെയാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതി വന്നാൽ ഉടനെ പരിഹരിക്കുകയെന്നതായിരുന്നു അഭിമന്യൂവിന്റെ ശീലം. കോവിഡ് കാലത്തടക്കം പലർക്കും വീടുകളിലെത്തി കാർഡ് നൽകിയിട്ടുണ്ട്. മുൻഗണന കാർഡിന് അർഹതയുള്ളവർക്ക് അത് നൽകാനും ശ്രദ്ധിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം മുരണി ബാലാശ്രമത്തിലെ അന്തേവാസികളായ കുട്ടികൾക്കൊപ്പമാണ് അഭിമന്യുവും മറ്റ് ജീവനക്കാരും ഉച്ചഭക്ഷണം കഴിച്ചത്.