പന്തളം: പിന്നെയും രാധാകൃഷ്ണൻ തെങ്ങിലില്ല. മദ്യപാന ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസെത്തിയതുകണ്ട് തെങ്ങിൽ കയറിയ യുവാവിനെ 13 മണിക്കുറുകൾക്ക് ശേഷം താഴെയിറക്കി. കടയ്ക്കാട് വടക്ക് സ്വദേശിയായ രാധാകൃഷ്ണനെയാണ് തിങ്കൾ പുലർച്ചെ ഒന്നേ മുക്കാലോടു കൂടി താഴെ ഇറക്കിയത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.
ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിനെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ഒരുമണിയോടെ ആംബുലൻസ് വീട്ടിലെത്തി. ഇതോടെ യുവാവ് പരിഭ്രാന്തനായി വീട്ടിൽനിന്നിറങ്ങി ഓടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങിൽകയറി. വീട്ടുകാരും നാട്ടുകാരും താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പോലീസും അടൂർ അഗ്നിരക്ഷാസേനയുമെത്തുകയായിരുന്നു.
ഭാര്യവീട്ടുകാരെത്തിയാൽ ഇറങ്ങാമെന്നും സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞാൽ ഇറങ്ങാമെന്നുമൊക്കെ പറഞ്ഞതിനെത്തുടർന്ന് ഇതെല്ലാം ചെയ്തെങ്കിലും യുവാവ് നിലപാട് മാറ്റി. മഴ നനഞ്ഞും തെങ്ങിന് മുകളിൽത്തന്നെയിരുന്നു. പിന്നീട് പത്തനംതിട്ടയിൽനിന്നുള്ള അഗ്നിരക്ഷാസേന സംഘമെത്തി തെങ്ങിനുചുറ്റും വലകെട്ടി. ഗോവണി സ്ഥാപിച്ച് ഇറക്കാൻ ശ്രമിച്ചു. രാത്രി 9.30-ന് മറ്റൊരാൾ തെങ്ങിൽകയറി അനുനയിപ്പിക്കാൻ നോക്കി. പക്ഷേ, ചാടുമെന്ന ഭീഷണിയായിരുന്നു മറുപടി. ഇതോടെ ഈ ശ്രമമവും ഉപേക്ഷിച്ചു. തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ നിർത്തി മടങ്ങുകയാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വെളിച്ചങ്ങളൊക്കെ അണച്ച് ഇരുളിൽ മാറി പതുങ്ങിയിരിക്കുകയായിരുന്നു.
എല്ലാവരും പോയി എന്ന് വിചാരിച്ച രാധാകൃഷണൻ പതിയെ താഴേക്ക് ഇറങ്ങി വന്നത്. താഴേക്ക് ഇയാൾ എത്തി എന്ന് കണ്ട ഉടൻ തന്നെ ലൈറ്റുകൾ തെളിച്ച് രക്ഷാപ്രവർത്തകരും നാട്ടുകാരും ഓടിക്കൂടുകയായിരുന്നു. ഇത് കണ്ട ഇയാൾ വീണ്ടും തെങ്ങിന് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിക്കയറി ഇയാളെ വലിച്ച് താഴെ ഇടുകയായിരുന്നു. തെങ്ങിന് മുകളിൽ മടലുകൾ കെട്ടി ഉറപ്പിച്ചായിരുന്നു അർധരാത്രിവരെ ഇയാൾ തെങ്ങിന് മുകളിൽ കഴിഞ്ഞത്.