തെല്‍ അവിവ്: ഗസ്സക്കു മേലുള്ള വ്യോമാക്രമണം പതിമൂന്നാം നാളിലും തുടരുമ്പോൾ കരയുദ്ധം ആസന്നമാണെന്ന സൂചന നൽകി ഇസ്രായേൽ. നൂറുകണക്കിന് നിരപരാധികൾ ഇന്നലെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഫ അതിർത്തി വഴി സഹായ ഉൽപന്നങ്ങളുമായി ഇരുപത് ട്രക്കുകൾ ഇന്ന് ഗസ്സയിലേക്ക്. യെമനിൽ നിന്നുള്ള മൂന്ന് മിസൈലുകൾ യു.എസ് പടക്കപ്പൽ തകർത്തതായി പെന്‍റഗൺ. ഗസ്സയിൽ കുരുതി തുടർന്നാൽ മേഖലയിൽ യുദ്ധം ഉറപ്പാണെന്ന് ഹമാസ് മുന്നറിയിപ്പ്. ഗസ്സക്കു മേൽ ഇസ്രായേൽ പോർവിമാനങ്ങളുടെ ആക്രമണത്തിന് കൂടുതൽ കടുപ്പമേറി. കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. കരയുദ്ധത്തിനൊരുങ്ങാൻ അതിർത്തിയിൽ തമ്പടിച്ച സൈനികർക്ക് വീണ്ടും നിർദേശം.
അമേരിക്കയിൽ നിന്ന് വൻതോതിൽ ബോംബുകളും യുദ്ധോപകരണങ്ങളുമായി നിത്യവും വിമാനങ്ങൾ എത്തുന്നു. സാധ്യമായ എല്ലാ സൈനിക പിന്തുണയും ഉറപ്പാണെന്ന് ഇസ്രായേൽ സന്ദർശിച്ച ഋഷി സുനകും നെതന്യാഹുവിന് ഉറപ്പ് നൽകി. ദിവസങ്ങളായി ഉപരോധത്തിലമർന്ന ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി ഇന്നെത്തുന്നത് വെറും ഇരുപത് ട്രക്കുകൾ. റഫ അതിർത്തിയിലൂടെ ഗസ്സയിൽ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീർണം.





























