ന്യൂഡൽഹി : ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ. തനിക്കെതിരായ ആം ആദ്മി പാർട്ടി ആരോപണങ്ങളിൽ സത്യമില്ല. മൂന്ന് ആരോപണങ്ങൾ ആം ആദ്മി പാർട്ടി ഉയർത്തി. മൂന്നും നുണകളാണ്. വിഷയത്തിൽ സംസാരിക്കാൻ താൽപ്പര്യമില്ലായിരുന്നു. നുണകൾ ആവർത്തിച്ചു പറയുമ്പോൾ അത് സത്യമായി തോന്നിയേക്കാം അത് കൊണ്ടാണ് പ്രതികരിക്കുന്നത്. ആരെയും അധിക്ഷേപിക്കാൻ വേണ്ടിയല്ല താൻ പാർലമെന്റിൽ പോയത്. ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നികുതി ദായകരുടെ പ്രശ്നങ്ങൾ ഉയർത്താൻ വേണ്ടിയാണ് താൻ പാർലമെന്റിൽ പോയത്. തനിക്കെതിരെ നുണകൾ പ്രചരിക്കുന്നവർ അതിൻ മറുപടി നൽകേണ്ടി വരുമെന്നും രാഘവ് ചദ്ദ പറഞ്ഞു.
രാജ്യസഭയിലെ എഎപിയുടെ ഉപനേതാവ് സ്ഥാനത്തുനിന്നാണ് രാഘവ് ചദ്ദയെ മാറ്റിയത്. പകരം ഡോ. അശോക് മിത്തലിനെ പുതിയ ഉപനേതാവായി നിയമിച്ചു. രാഘവ് ചദ്ദയെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും അശോക് മിത്തലിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് എഎപി രാജ്യസഭ സെക്രട്ടേറിയറ്റിന് കത്ത് നൽകിയിരുന്നു. ഇനിമുതൽ എഎപിക്ക് വേണ്ടി രാജ്യസഭയിൽ സംസാരിക്കാൻ രാഘവ് ചദ്ദയ്ക്ക് സമയം അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രതിരോധത്തിലാകുന്ന വിഷയങ്ങളിലെ മൗനവും കേന്ദ്രസർക്കാരിന് വിമർശിക്കാത്തതും സ്ഥാനത്തുനിന്ന് നീക്കാൻ കാരണമായി എന്നാണ് റിപ്പോർട്ട്.






























