ഇടുക്കി : വാഴത്തോപ്പ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച നാലു പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്കൂൾ മുറ്റത്തു നിന്നിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയായ ഇടുക്കി നാരകക്കാനം സ്വദേശി സാബുവിൻറെ മകൻ അമൽ സാബുവിനെയാണ് നാല് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്.
തുടർന്ന് പ്രിൻസിപ്പാൾ ഇടപെട്ട് പിടിഎ പ്രസിഡൻറ് ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി. മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പു നൽകി. സ്കൂളില്‍ നിന്ന് തിരികെ വീട്ടിലെത്തിയ അമലിന് വൈകുന്നേരത്തോടെ വയറു വേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ ഉണ്ടായി. ഇതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിവയറ്റിലും മറ്റും ചവിട്ടേറ്റതിനാൽ അമലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ അമലിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.





























