റിയാദ് : സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകും. പൊതു അവകാശ കേസിൽ കോടതി വിധിച്ചിരുന്ന 20 വർഷത്തെ തടവുശിക്ഷ ഇന്ന് പൂർത്തിയാകുകയാണ്. ഇതോടെ ദീർഘകാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ വഴിതെളിഞ്ഞു. ഭിന്നശേഷിക്കാരനായ സൗദി ബാലൻ മരിച്ച കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന റഹീമിനെ, ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തുചേർന്ന് സമാഹരിച്ച 34 കോടി രൂപ (15 മില്യൺ റിയാൽ) ദയാധനമായി (ബ്ലഡ് മണി) നൽകിയതോടെയാണ് തൂക്കുമരത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. മലയാളികൾ ഏകദേശം 47 കോടിയോളം രൂപ സമാഹരിക്കുകയും അതിൽ 34 കോടി രൂപ കോടതി വഴി സൗദി കുടുംബത്തിന് കൈമാറുകയും ചെയ്തു.
സ്വകാര്യ അവകാശ കേസിൽ വധശിക്ഷ ഒഴിവാക്കിയെങ്കിലും, പൊതു അവകാശ കേസിൽ 20 വർഷത്തെ തടവ് ശിക്ഷ റഹീം അനുഭവിക്കണമായിരുന്നു. 2006 ഡിസംബറിൽ ജയിലിലായ റഹീമിന്റെ ഈ ശിക്ഷാ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. റഹീമിന് നാട്ടിലേക്ക് മടങ്ങാനാവശ്യമായ എമർജൻസി പാസ്പോർട്ട് ഇന്ത്യൻ എംബസി നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാകുന്നതോടെ ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും. സാധാരണയായി സൗദിയിൽ ജയിലിൽ നിന്ന് മോചിതരാകുന്നവരെ നേരിട്ട് വിമാനത്താവളത്തിലേക്ക് എത്തിക്കുന്ന രീതിയാണ് നിലവിലുള്ളത്.
2006-ൽ സൗദിയിൽ ഹൗസ് ഡ്രൈവറായി എത്തിയ റഹീം ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിലാണ് കേസിനാസ്പദമായ സംഭവത്തിൽ അകപ്പെട്ടത്. ഭാഷാ പരിജ്ഞാനമില്ലായ്മയും നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തിരിച്ചടിയായ കേസിൽ ഒടുവിൽ മലയാളികളുടെ കൂട്ടായ പരിശ്രമമാണ് അദ്ദേഹത്തിന് പുതുജീവൻ നൽകിയത്.





























