ന്യൂഡൽഹി : 2011 മേയ് 10. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഒരു മോട്ടോർ സൈക്കിളിന് പിന്നിലിരുന്ന് ഉത്തർ പ്രദേശിലെ ജേവാർ മണ്ഡലത്തിലെ ഇരട്ടഗ്രാമങ്ങളായ ഭട്ട-പ്രസൂൽ സന്ദർശിക്കുന്നു. ഏറെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കാഴ്ചയായിരുന്നു അത്.
കർഷക നേതാവും കോൺഗ്രസ് അനുഭാവിയുമായിരുന്ന ധീരേന്ദ്ര സിങ് ആയിരുന്നു അന്ന് രാഹുലിനെ പിന്നിലിരുത്തി മോട്ടോർ സൈക്കിൾ ഓടിച്ചിരുന്നത്. എന്നാൽ 10 വർഷത്തിനിപ്പുറം ഇന്ന് ധീരേന്ദ്ര സിങ് ജേവാറിൽനിന്നുള്ള ബി.ജെ.പി. എം.എൽ.എയാണ്. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. ടിക്കറ്റിൽ വിജയിച്ച് ആദ്യമായി എം.എൽ.എയായ അന്നത്തെ കർഷകനേതാവ്, ഇന്ന് മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെ ശക്തിയുക്തം പിന്തുണയ്ക്കുകയും ചെയ്യുന്നു.
നഷ്ടം സംഭവിച്ച, വൻകടബാധ്യതയുള്ളതും ആത്മഹത്യ ചെയ്തതുമായ കർഷകരെ പ്രതിപക്ഷ പാർട്ടികളും ചില കർഷക സംഘടനകളും ചേർന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ധീരേന്ദ്ര സിങ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർഷക നിയമത്തിനെതിരേ ചില ആളുകൾ പ്രതിഷേധിക്കുന്നത് അതിന്റെ ഗുണഫലങ്ങളെ പരിഗണിക്കാതെ ആണെന്നും സിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരെ സഹായിക്കാനും കാർഷികവൃത്തി ലാഭകരമായ തൊഴിലാക്കാനും ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി ജനശ്രദ്ധ ആകർഷിക്കാനുള്ള ചേഷ്ടകൾ കാണിക്കുകയാണെന്നും സിങ് പരിഹസിച്ചു. സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷത്തിന് ചില വിഷയങ്ങൾ ആവശ്യമുണ്ട്. പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം കർഷകരെ സഹായിക്കുക എന്നതല്ല. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സർക്കാരിനെ സമ്മർദത്തിലാക്കുക എന്നതാണ് ലക്ഷ്യമെന്നും സിങ് പറഞ്ഞു.
കോൺഗ്രസിൽ ആയിരിക്കെ, യു.പി. വക്താവ്, സോഷ്യൽ മീഡിയ ഇൻ ചാർജ് എന്നീ പദങ്ങളിൽ വരെ ധീരേന്ദ്ര സിങ് എത്തിയിരുന്നു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലായി. യു.പി. കോ യേ സാഥ് പസന്ദ് ഹേ (യു.പിക്ക് ഈ സഖ്യം ഇഷ്ടമാണ്) എന്ന മുദ്രാവാക്യം പ്രചരിപ്പിക്കാൻ നേതൃത്വം നിർദേശം നൽകിയിരുന്നതായും ധീരേന്ദ്ര സിങ് പറയുന്നു.
യു.പി. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാജ് ബബ്ബാറിനെ കൊണ്ടുവരാനുള്ള നീക്കത്തെയും സിങ്ങിന് അനുകൂലിക്കാൻ സാധിച്ചിരുന്നില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ രാജ് ബബ്ബറിനെ താൻ ബഹുമാനിക്കുന്നു. എന്നാൽ ഒരു രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ യോഗ്യതകൾ എന്താണ്- സിങ് ആരാഞ്ഞു.