ഗുരുഗ്രാം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകൾ ഉപയോഗിച്ച് അമേരിക്കൻ ഭരണകൂടം പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുൽ ആരോപിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ മുൻ എം.പി ബിജേന്ദ്ര സിംഗ് സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “3.5 ലക്ഷം എപ്‌സ്റ്റീൻ ഫയലുകൾ അമേരിക്കയുടെ കൈവശമുണ്ട്. മോദിയുടെ മുഴുവൻ ചരിത്രവും സ്വഭാവവും ആ ഫയലുകളിലുണ്ട്. ഒരു മിനിറ്റിനുള്ളിൽ നരേന്ദ്ര മോദിയുടെ കരിയർ അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ഡൊണാൾഡ് ട്രംപ് തന്റെ എക്സ് ട്വിറ്റർ പേജിൽ തുറന്നു പറയുന്നുണ്ട്,” രാഹുൽ അവകാശപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മോദി പ്രവർത്തിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചു. “ട്രംപ് ചാടാൻ പറഞ്ഞാൽ മോദി ചാടും. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഒരു വാക്ക് പോലും ഉച്ചരിക്കാൻ മോദിക്ക് സാധിക്കില്ല,” അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒപ്പിട്ട പല ഉഭയകക്ഷി കരാറുകളും അമേരിക്കയുടെ കനത്ത സമ്മർദ്ദത്തിന് വഴങ്ങിയുണ്ടാക്കിയതാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. സാധാരണ ഗതിയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അംഗീകരിക്കാത്ത വ്യവസ്ഥകളാണ് ഈ കരാറുകളിലുള്ളതെന്നും ഇതിന് പിന്നിൽ എപ്‌സ്റ്റീൻ ഫയലുകളിലെ ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീൻ രേഖകളിൽ പ്രധാനമന്ത്രിയുടെ പേരുണ്ടെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഒരു കുറ്റവാളിയുടെ ജല്പനങ്ങൾ മാത്രമാണെന്നും പറഞ്ഞ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ 2017-ലെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ചുള്ള ഒരു ഇമെയിൽ പരാമർശം മാത്രമാണ് അതിലുള്ളതെന്നും മോദിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ഗുരുഗ്രാമിലെ രാഹുലിന്റെ ഈ പ്രസംഗം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബിജെപി നേതൃത്വം ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, രാഹുലിന്റേത് രാഷ്ട്രീയ പാപ്പരത്തമാണെന്നാണ് പ്രാദേശിക നേതാക്കളുടെ പക്ഷം.































