ന്യൂഡല്‍ഹി: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ ‘സീറ്റ് ചോരി’ ആരോപണവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിന് മുമ്പേ സീറ്റ് മോഷണം നടന്നുവെന്നും വോട്ട് കൊള്ളയ്ക്ക് പിന്നാലെയാണ് ഈ സീറ്റ് മോഷണമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നാണ് സീറ്റ് മോഷ്ടിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിച്ചതിനൊപ്പം ബന്ധപ്പെട്ട എല്ലാ രേഖകളും മീനാക്ഷി നടരാജന്‍ ഹാജരാക്കിയിരുന്നു. തീര്‍പ്പാക്കാത്ത കേസുകള്‍ ഒന്നും തന്നെയില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിമ തള്ളുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിയുടെ നിസാരമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയത്. അതേസമയം ബിജെപി പിന്തുണയോടെ ജാർഖണ്ഡിൽ മത്സരിച്ച പരിമള്‍ നത്വാനി സ്വന്തം പേര് പോലും തെറ്റിച്ചു. നിര്‍ബന്ധമായും ഹാജരാകേണ്ടിയിരുന്ന ഒന്നിലധികം വിവരങ്ങള്‍ ഒഴിവാക്കി. എന്നാല്‍ ഇതെല്ലാം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് സമയം നീട്ടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.





























