കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്രമ്പ് മോദിയെ നിയന്ത്രിക്കുന്ന പോലെ മോദി പിണറായിയെ നിയന്ത്രിക്കുകയാണെന്നും മോദി കിടക്കാൻ പറഞ്ഞാൽ പിണറായി കിടക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രി അല്ല, മോദിയുടെ മുഖ്യമന്ത്രി ആണെന്നും രാഹുൽ പറഞ്ഞു. പേരാമ്പ്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുമ്പോഴാണ് മോദിക്കും പിണറായിക്കുമെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. നരേന്ദ്ര മോദിയെ പിന്തുണക്കുന്ന എൽഡിഎഫിനെയാണ് യുഡിഎഫ് നേരിടുന്നത്. മോദിഡിയെ കേരളത്തിൽ നേരിടാൻ കഴിയുക യുഡിഎഫിനാണ്.
തനിക്കെതിരെ ബിജെപി 36 കേസുകൾ എടുത്തു. അവരെ എതിർക്കുന്നത് കൊണ്ടാണ് കേസുകൾ എടുത്തത്. വർഗീയത പറയുന്നത് കൊണ്ടാണ് ഞാൻ ബിജെപിയെ എതിർക്കുന്നത്. മോദി ദൈവത്തെ കുറിച്ചും അമ്പലത്തെ കുറിച്ചും സംസാരിക്കും. ശബരിമല കൊള്ളയെ കുറിച്ച് ഒന്നും പറഞ്ഞില്ല. പെട്ടെന്ന് മോദി അമ്പലവും ദൈവവും മറന്നു. ഇതാണ് ബിജെപി – സിപിഎം ധാരണ. മോദി പിന്തുണക്കുന്നത് എൽഡിഎഫിനെയാണ്. എന്തുകൊണ്ടാണ് പിണറായിക്ക് എതിരെ കേസ് ഇല്ലാത്തത്. എന്താണ് പിണറായിയുടെ കുടുംബത്തെ ചോദ്യം ചെയ്യാത്തത്. ഇന്ത്യയുടെ കൃഷി, ഊർജ മേഖല മോദി അമേരിക്കക്ക് തീറെഴുതി. മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്ക് എണ്ണ വാങ്ങണമെങ്കിൽ അമേരിക്ക അനുമതി നൽകണം.
ഇന്ത്യൻ പ്രധാനമന്ത്രി ട്രമ്പിനെ സാർ എന്ന് വിളിക്കുന്നു. ഇന്ത്യയുടെ അഭിമാനം കളയുന്നു. എപ്സ്റ്റീൻ ഫയൽ പേടിച്ചാണ് ഈ വിധേയത്വം. അദാനി ആണ് മോദിയുടെ ഒരു പേടി. അദാനി കള്ളൻ എന്ന് ട്രമ്പിന് അറിയാം. അദാനിയും മോദിയും ഒന്നാണ്. ട്രമ്പ് പറഞ്ഞാൽ മോദി ഇസ്രായേൽ പോകും. വ്യാപാര കരാർ ഒപ്പിടും. അതാണ് മോദി പാർലമെന്റിൽ നിന്നും ഒളിച്ചു ഓടുന്നത്. കോൺഗ്രസ് മോദിയെ പിടിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.





























