ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഡല്‍ഹിയിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി വേണുഗോപാലിന് മുൻതൂക്കമെന്ന് റിപ്പോര്‍ട്ട്. വർക്കിങ് പ്രസിഡന്റുമാരും കെപിസിസി മുൻ അധ്യക്ഷൻമാരും ഡൽഹിയിൽ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണ കെസി വേണുഗോപാലിന് നൽകിയെന്നാണ് സൂചന.
സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾ സൃഷ്‌ടിച്ചെടുത്തതാണെന്നും പ്രതിഷേധങ്ങൾ സ്വിച്ച് ഇട്ടപോലെ നിന്നത് അതിന്റെ തെളിവാണെന്നും മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു.മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചക്കായി വർക്കിങ് പ്രസിഡന്റുമാർ,കെപിസിസി മുൻ അധ്യക്ഷൻമാർ അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മുൻ കെപിസിസി അധ്യക്ഷൻമാരായ വി.എം സുധീരൻ , കെ.മുരളീധരൻ, എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ എന്നിവരെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. വർക്കിങ് പ്രസിഡന്റുമാരായ ഷാഫിപറമ്പില്‍, പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിളിപ്പിച്ചിട്ടുണ്ട്.





























