ദില്ലി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാഹുലിനോട് ഇന്നും ഹാജരാകാൻ ഇഡി നിർദേശിച്ചു. ഇന്നലെ പത്തു മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടത്. രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇന്നലെ അറസ്റ്റിലായത്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പോലീസ് തടഞ്ഞിരുന്നു. ജെബി മേത്തർ എംപിയെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹി മുൻ ആരോഗ്യമന്ത്രി കിരൺ വാല്യയും പോലീസ് കസ്റ്റഡിയിലാണ്.
രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചുവെന്ന ആരോപണം തള്ളി ഡൽഹി പോലീസ് രംഗത്തെത്തിയിരുന്നു. കെ.സി വേണുഗോപാൽ അടക്കം ഒരു എംപിയെയും കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് സ്‌പെഷ്യൽ കമ്മീഷ്ണർ ലോ ആൻഡ് ഓർഡർ സാഗർ പ്രീത് ഹൂഡ വ്യക്തമാക്കി. നിയമലംഘനമുണ്ടായപ്പോൾ സംഭവിച്ച സ്വാഭാവിക നടപടിമാത്രമാണ്. ആരെയും കാരണമില്ലാതെ കസ്റ്റഡിയിലെടുത്തിട്ടില്ല. വൈദ്യസഹായം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.