ലക്നൗ : സമാജ്‌വാദി പാർട്ടി എംഎൽസിയും വ്യവസായിയുമായ പുഷ്പരാജ് ജെയിനിന്റെ വസതി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് കനൗജിലെ ജെയിനിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പരിശോധന നടന്നത്. ഉത്തർപ്രദേശ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായി 50ഓളം സ്ഥലങ്ങളിലാണു പരിശോധന. പെർഫ്യും വ്യവസായം മുതൽ പെട്രോൾ പമ്പ് വരെ പുഷ്പരാജ് ജെയിനിന്‍റെ ഉടമസ്ഥതയിലുണ്ട്. യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടി പുറത്തിറക്കിയ പെർഫ്യുമിന് പിന്നിലും പുഷ്പരാജ് ജെയിനായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ തന്ത്രമാണിതെന്നാണ് സമാജ്‌വാദി പറയുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും വോട്ടിലൂടെ ജനങ്ങൾ ഇതിനു മറുപടി നൽകുമെന്നും പാർട്ടി പറഞ്ഞു.
ഡിസംബർ 22ന് യുപിയിലെ മറ്റൊരു സുഗന്ധവ്യാപാരി പീയൂഷ് ജെയിനിന്റെ കൂടുതൽ സ്ഥാപനങ്ങളിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ 10 കോടിയുടെ നികുതിവെട്ടിപ്പു കണ്ടെത്തിയിരുന്നു. പീയുഷ് ജെയിനിന്റെ വീട്ടിൽനിന്ന് 257 കോടി രൂപയും കണ്ടെടുത്തു. സ്വർണം, വെള്ളി, ചന്ദനത്തൈലം എന്നിവയും പിടികൂടി. കനൗജിലെ ജെയിൻ സ്ട്രീറ്റിലെ അയൽവാസികളാണ് പീയൂഷ് ജെയിനും പുഷ്പരാജ് ജെയിനും. പുഷ്പരാജിനെയാണ് അധികൃതർ നോട്ടമിട്ടതെന്നും അബദ്ധത്തിൽ പീയൂഷിനെ പിടികൂടിയെന്നുമാണ് എസ്‌പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞത്. ഇതിനുപിന്നാലെയാണ് പുഷ്പരാജിന്റെ വീട്ടിലും റെയ്ഡ് നടന്നത്. നിലവിൽ പീയൂഷ് ജെയിൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.