ന്യൂഡൽഹി : എ.സി. കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് നൽകുന്ന ബെഡ്‌റോളിലെ കിടക്കവിരി ഉൾപ്പെടെയുള്ള ലിനെൻ സാധനങ്ങൾ നിശ്ചിത കാലാവധിക്കുള്ളിൽ നിർബന്ധമായും മാറ്റണമെന്ന് റെയിൽവേ നിർദേശം. രാജ്യത്തെ 2,208 ട്രെയിനുകളിലെ എ.സി. സ്ലീപ്പർ കോച്ചുകളിലാണ് ഈ സംവിധാനം നിലവിലുള്ളത്. യാത്രക്കാർക്ക് നൽകുന്ന ബെഡ്‌റോളിൽ കിടക്കവിരി, പുതപ്പ്, ബ്ലാങ്കറ്റ്, തലയണ, തലയണ ഉറ, ടവ്വൽ എന്നിവ ഉൾപ്പെടുന്നു. ഇവയുടെ ഉടമസ്ഥാവകാശം റെയിൽവേക്കാണ്. എന്നാൽ ഇവ അലക്കി, ഉണക്കി, ഇസ്തിരിയിട്ട് യാത്രക്കാർക്ക് വിതരണം ചെയ്യുന്നത് കരാർ ഏജൻസികളാണ്. അറ്റൻഡർമാർ ബെർത്തിൽ നേരിട്ട് ബെഡ്‌റോൾ എത്തിക്കും.
ഓരോ ലിനെൻ സാധനത്തിനും റെയിൽവേ പ്രത്യേകം ഉപയോഗകാലാവധി നിശ്ചയിച്ചിട്ടുണ്ട്. കൈത്തറി കിടക്കവിരി 12 മാസവും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് നിർമിച്ച കിടക്കവിരി 24 മാസവും ഉപയോഗിക്കാം. വൂളൻ ബ്ലാങ്കറ്റിന്റെയും തലയണയുടെയും കാലാവധി 24 മാസമാണ്. തലയണ ഉറയും ടവ്വലും ഒൻപത് മാസം കഴിഞ്ഞാൽ മാറ്റണമെന്നാണ് നിർദേശം. കാലാവധി പൂർത്തിയാകുന്ന സാധനങ്ങൾ തിരിച്ചെടുത്ത് പുതിയത് നൽകേണ്ടത് വിതരണ ഏജൻസികളുടെ ഉത്തരവാദിത്തമാണ്.
ബെഡ്‌റോൾ സാധനങ്ങൾ മോഷണംപോയാൽ അതിന്റെ നഷ്ടം കരാർ ജീവനക്കാരിൽ നിന്ന് ഏജൻസികൾ ഈടാക്കാറുണ്ട്. ടവ്വൽ മോഷണം വർധിച്ചതിനെ തുടർന്ന് പല ട്രെയിനുകളിലെ ത്രീ ടയർ എ.സി. കോച്ചുകളിൽ ടവ്വൽ വിതരണം നിർത്തിവെച്ചിട്ടുണ്ട്. ആർ.എ.സി. ടിക്കറ്റുള്ള യാത്രക്കാർക്കും ബെഡ്‌റോൾ ലഭിക്കും. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് പണം നൽകി ബെഡ്‌റോൾ ലഭ്യമാക്കുന്ന പദ്ധതി നിലവിൽ 114 ട്രെയിനുകളിലുണ്ട്. കേരളത്തിലൂടെ സർവീസ് നടത്തുന്ന മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, അലക്കിയ ലിനെൻ സാധനങ്ങളുടെ ശുചിത്വം ഉറപ്പാക്കാൻ പുണെ, ജയ്പുർ, ജോധ്പുർ ഡിവിഷനുകളിലെ അലക്കുകേന്ദ്രങ്ങളിൽ നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് കറ കണ്ടെത്തുന്ന പൈലറ്റ് പദ്ധതിയും റെയിൽവേ ആരംഭിച്ചു. കേരളത്തിലെ മംഗളൂരു, എറണാകുളം, കൊച്ചുവേളി കേന്ദ്രങ്ങളും ലിനെൻ ശുചീകരണ ശൃംഖലയിലെ പ്രധാന കേന്ദ്രങ്ങളാണ്. എല്ലാ യാത്രയിലും വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ ബെഡ്‌റോൾ യാത്രക്കാർക്ക് ലഭ്യമാക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.































