പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും നഷ്ടപ്പെടുന്നു. 2006-ൽ സേലം ഡിവിഷന്റെ രൂപവത്കരണത്തോടെ വെട്ടിമുറിക്കപ്പെട്ട പാലക്കാടിന് മംഗലാപുരവും നഷ്ടപ്പെടുമ്പോൾ ഡിവിഷന്റെ നിലനിൽപ്പുതന്നെ ആശങ്കയിലാണ്. കർണാടകത്തിലെ പഴയ മൈസൂർപോലെ പേരിനൊരു ഡിവിഷൻ മാത്രമായി പാലക്കാട് മാറുമെന്ന ആശങ്ക റെയിൽവേ ജീവനക്കാരടക്കം പങ്കുവെക്കുന്നു. മംഗളൂരു പോയാലും വെറും 18 കിലോമീറ്റർ റെയിൽപ്പാത മാത്രമേ പാലക്കാട് ഡിവിഷന് നഷ്ടമാവുന്നുള്ളൂവെന്ന വാദം ഇതിനകം എത്തിയിട്ടുണ്ട്. നേരത്തേ, സേലം ഡിവിഷൻ രൂപവത്കൃതമാവുമ്പോഴും ഒരുവിഭാഗം മുന്നോട്ടുവെച്ചത് സമാനമായ വാദമാണ്.
പോത്തനൂർ ഈസ്റ്റ്മുതൽ പാലക്കാടുവരെ 49 കിലോമീറ്ററാണുള്ളത്. പാലക്കാട്ടുനിന്ന് ഡിവിഷന്റെ പുതിയ അതിർത്തിയായ ഉള്ളാൾവരെ 351 കിലോമീറ്ററും. പാലക്കാട്-പൊള്ളാച്ചി പാത 58 കിലോമീറ്ററും ഷൊർണൂർ-നിലമ്പൂർ പാതയുടെ 66 കിലോമീറ്ററും ചേർത്താൽ 582.7 റൂട്ട് കിലോമീറ്റർ മാത്രമായി പാലക്കാട് ഡിവിഷൻ ഒതുങ്ങും. ഇടക്കാലത്ത് കേരളം പ്രത്യേക റെയിൽവേ സോണിനായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. വിസ്തൃതമായിരുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ ഉത്തരകേരളത്തിലേക്ക് മാത്രമായി ചുരുങ്ങുന്നതോടെ വികസനപ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന തുകയിലും കുറവുവന്നേക്കാം.
സേലം ഡിവിഷൻ പ്രവർത്തനമാരഭിച്ചതോടെ പാലക്കാട് ഡിവിഷനിലെ നല്ലൊരുപങ്ക് ജീവനക്കാരെ സേലം ഡിവിഷനുകീഴിലേക്ക് മാറ്റിയിരുന്നു. ഡിവിഷണൽ ഓഫീസ് മുതൽ ഈ കുറവുവന്നേക്കും. പാലക്കാട് ടൗൺ സ്റ്റേഷനിൽ പിറ്റ്ലൈൻ സംവിധാനം നിലവിൽവരുന്നതോടെ പാലക്കാട് ഡിവിഷന് പിറ്റ്ലൈനാവുമെങ്കിലും ഇവിടെനിന്ന് ആരംഭിക്കാവുന്ന ദീർഘദൂര വണ്ടികളുടെ എണ്ണത്തിന് പരിമിതികളുണ്ട്. പാലക്കാട് ഡിവിഷൻ വരുമാനത്തിന്റെയും പ്രവർത്തനമികവിന്റെയും കാര്യത്തിൽ ഇന്ത്യയിൽ രണ്ടാമതാണെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അവകാശപ്പെട്ടിട്ട് അധികനാളുകളായില്ല.
മംഗളൂരു, പനമ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള ചരക്കുവരുമാനം കുറയുന്നതോടെ ചരക്കുനീക്കത്തിൽനിന്നുള്ള വരുമാനം പാതിയാവുമെന്ന് അധികൃതർ സമ്മതിക്കുന്നുണ്ട്. യാത്രക്കൂലിയിനത്തിലുള്ള വരുമാനം പ്രധാന വരുമാനമാവുന്ന ഡിവിഷനായും പാലക്കാട് മാറും.

































