പത്തനംതിട്ട : മാല മോഷണ കേസിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ച ആറന്മുള പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തിലകനെ റയില്‍വേ പോലീസ് ആദരിച്ചു. പരശുറാം എക്സ് പ്രസ്സിൽ തൃശ്ശൂർ നിന്നും ഷൊർണൂരേക്കുള്ള യാത്രയ്ക്കിടെ പാലക്കാട് സ്വദേശിനിയായ രാധ എന്ന 69 വയസ്സായ സ്ത്രീയുടെ രണ്ടു പവൻ വരുന്ന സ്വർണ്ണമാല മോഷണം നടന്നിരുന്നു. മാല പൊട്ടിച്ച് ഓടി രക്ഷപെട്ട പ്രതിയെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പത്തനംതിട്ട വാര്യാപുരത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 23ന് ആയിരുന്നു ആലപ്പുഴ സ്വദേശിയായ സജിത്ത് എന്ന സ്ഥിരം കുറ്റവാളി ട്രെയിനിൽ നിന്നും മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.
പലതവണ ട്രെയിനിൽ മോഷണം നടത്തിയിട്ടുള്ള ഇയാൾ റെയിൽവേ പോലീസിന് ഒരു തലവേദന ആയിരുന്നു. സ്ഥിരമായ വിലാസമോ താമസസ്ഥലമോ ഇല്ലാതിരുന്ന ഇയാളെ കണ്ടെത്താൻ റെയിൽവേ പോലീസ് നന്നേ ബുദ്ധിമുട്ടി. തുടർന്ന് പത്തനംതിട്ട ജില്ലയിൽ പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയ എറണാകുളം റെയിൽവേ പോലീസ് ജില്ലയിലെത്തുകയും ഇപ്പോൾ ആറന്മുള പോലീസ് സ്റ്റേഷന്റെ സ്പെഷ്യൽ ബ്രാഞ്ച് ചുമതല വഹിക്കുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ തിലകന്റെ സഹായം തേടുകയുമായിരുന്നു. തുടര്‍ന്ന് ഇലന്തൂർ വാര്യാപുരത്ത് ആലുമ്പാറ ക്ഷേത്രത്തിനു സമീപമുള്ള ഒളിത്താവളത്തിൽ നിന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
അടിക്കടി ഒളിത്താവളങ്ങൾ മാറിക്കൊണ്ടിരുന്ന സജിത്തിനെ കണ്ടെത്താൻ സഹായിച്ചതിന് ആറന്മുളയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തിലകനെ എറണാകുളം റെയിൽവേ പോലീസ് സൂപ്രണ്ട് മുഹമ്മദ് നദിമുദീൻ ഐപിഎസ് എറണാകുളം റെയിൽവേ പോലീസ് ആസ്ഥാനത്ത് വെച്ച് പ്രശംസാപത്രം നൽകി ആദരിച്ചു.





























